പിണറായി പ്രതിപക്ഷനേതാവായത് പി.ബി.യിലെ വോട്ടെടുപ്പിൽ; അനുകൂലിച്ചവർ 10, എതിർത്തവർ 07

#പി.കെ. മണികണ്ഠന്‍
പിണറായി വിജയന്‍
പിണറായി വിജയന്‍

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കാൻ സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നു. കഴിഞ്ഞയാഴ്ച ചേർന്ന പി.ബി.യിലെ പൊതുധാരണയ്ക്കു വിരുദ്ധമായി, പ്രതിപക്ഷ നേതാവായി പിണറായിയുടെ പേരുമാത്രം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ച സാഹചര്യത്തിലാണ് സി.പി.എം. കേന്ദ്രനേതൃത്വത്തിന് വീണ്ടും യോഗം ചേർന്നു തീരുമാനമെടുക്കേണ്ടിവന്നത്. 17 പേർ പങ്കെടുത്ത പി.ബി.യിൽ പത്തുവോട്ടിന്റെ പിന്തുണയോടെ പിണറായി പ്രതിപക്ഷനേതാവായി.

തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ 10, 11 തീയതികളിൽ ചേർന്ന പി.ബി.യിൽ സംസ്ഥാനനേതൃത്വത്തിനും പിണറായി നയിച്ച സർക്കാരിനുമെതിരേ അതിരൂക്ഷവിമർശനം ഉയർന്നിരുന്നു. പിണറായിയുടെ പ്രതിപക്ഷ നേതൃപദവി തീരുമാനിച്ചിരുന്നുമില്ല. ഇങ്ങനെ, പുതിയ നേതൃത്വം വരട്ടെ എന്ന പൊതുനിലപാടിലായിരുന്നു പി.ബി.

പിന്നീട്, തിരഞ്ഞെടുപ്പ് അവലോകനത്തിനായി ബുധൻ, വ്യാഴം ദിവസങ്ങളിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷവിമർശനമുണ്ടായെങ്കിലും, സെക്രട്ടേറിയറ്റിൽ പ്രതിപക്ഷനേതാവായി പിണറായിയുടെ പേര് നിർദേശിക്കപ്പെട്ടു. പി.ബി.യുടെ നിലപാട് ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചെങ്കിലും മറ്റൊരു പേരും ഉയർന്നുവന്നില്ല. തുടർന്നാണ്, സെക്രട്ടേറിയറ്റിന്റെ ആവശ്യം ചർച്ച ചെയ്യാൻ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യാഴാഴ്ച ഓൺലൈനായി അടിയന്തര പി.ബി. യോഗം വിളിച്ചത്.

Content Highlights: Pinarayi Vijayan appointed as Opposition Leader after a 17-member Politburo vote., The decision followed a lack of consensus in previous Politburo meetings regarding state leadership.