'ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നത് ഖേദകരം' - മുഖ്യമന്ത്രിക്കെതിരെ ഓര്‍ത്തഡോക്സ് സഭ

തിരുവനന്തപുരം: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍വുമായി ഓര്‍ത്തഡോക്‌സ് സഭ. ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. 

സഭയെക്കുറിച്ച് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് പറഞ്ഞത്. സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഒത്തുതീര്‍പ്പുകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ വഴങ്ങുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണം. 

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ചുമതലയുണ്ട്. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ എന്നും ഡോ.യുഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. 

ചര്‍ച്ചകളോട് ഓര്‍ത്തഡോക്‌സ് സഭ സഹകരിക്കുന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് മലപ്പുറത്ത് മുഖ്യമന്ത്രി നടത്തിയത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ചും, ഉപസമിതിയുടെ നേതൃത്വത്തിലും നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.  പ്രശ്‌നപരിഹാരത്തിനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചപ്പോള്‍ സഭാ പ്രതിനിധികള്‍ വരാന്‍ തയാറായില്ല. തിരുവസ്ത്രമിട്ടവര്‍ അതിനു നിരക്കാത്ത രീതിയില്‍ മൃതദേഹങ്ങളോട് പെരുമാറിയത് അംഗീകരിക്കാന്‍ പറ്റാത്തതു കൊണ്ടാണ് സംസ്‌കാരവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് 3 കുടുംബങ്ങള്‍ മാത്രം ഉള്ള പള്ളിയടക്കം വിട്ടുകിട്ടണമെന്നത് സര്‍ക്കാരിന് പരിഗണിക്കാനാവില്ല.  പരസ്പരം സംസാരിക്കാനുള്ള തീയതിയെങ്കിലും നിശ്ചയിക്കണമെന്ന് പറഞ്ഞപ്പോഴും പ്രതികരണമുണ്ടായില്ല. എങ്കിലും, തര്‍ക്ക പരിഹാരത്തിന് വഴി അടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തിയത്. 

Content Highlights: orthodox sabha agaisnt CM Pinarayi Vijayan 

Content Highlights: