ഭാര്യയുടെ സ്ഥാപനത്തിന് സർക്കാർ കരാർ; ഗണേഷ്‌കുമാറിനെതിരായ ഹർജിയിൽ റിപ്പോർട്ട് തേടി വിജിലൻസ് കോടതി

മൂവാറ്റുപുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ പേരിലുളള സ്വകാര്യ സ്ഥാപനത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള കേരഫെഡും മിൽമയും വിദേശ വിപണന, കയറ്റുമതി കരാറുകൾ നൽകിയതിനു പിന്നിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി റിപ്പോർട്ട് തേടി.
കോടതിയെ സമീപിച്ച ചെഷയർ ടാർസൻ വിജിലൻസ് ഡയറക്ടർക്ക് 2026 മാർച്ച് 13-ന് നൽകിയ പരാതിയിൽ എന്തെല്ലാം നടപടി സ്വീകരിച്ചു എന്നത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 20-ന് മുൻപ് വിശദമായ റിപ്പോർട്ട് നൽകണം.
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡ് വിപണനം ചെയ്യുന്ന വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമി ചെയ്യുന്നതിനും മിൽമ ഉത്പന്നങ്ങൾ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും വിപണനം ചെയ്യുന്നതിനുമുള്ള കരാർ, സ്വകാര്യ സ്ഥാപനമായ മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നടപടിക്രമങ്ങൾ പാലിക്കാതെയും ഔദ്യോഗിക പദവി ദുരപയോഗം ചെയ്തും കരാറുകൾ നൽകിയെന്നാണ് ആരോപണം.
10 ലക്ഷത്തിന് മുകളിലുള്ള കരാറുകൾക്ക് തുറന്ന ടെൻഡർ ഒഴിവാക്കിയെന്നും കരാർ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും പരാതിയിൽ പറയുന്നു. വിവരാവകാശ അപേക്ഷയ്ക്ക് കൊമേഴ്‌സ്യൽ കോൺഫിഡൻസ് പരിധിയിൽ വരുന്നതിനാൽ രേഖകൾ നല്കാനാവില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും മിൽമ ഡെപ്യൂട്ടി ജനറൽ ബി.എസ്. നിഷയെ സാക്ഷിയാക്കണമെന്നും പരാതിയിലുണ്ട്.
Content Highlights: Muvattupuzha Vigilance Court seeks report on alleged irregularities in government contracts., Contracts for Kerafed and Milma exports were allegedly awarded to Bindu Menon's firm, Midnight Sun Global., Complainant alleges abuse of official power and violation of tender procedures for deals exceeding 10 lakhs., Court mandates a detailed report submission before August 20, 2026.