സർക്കാർസംവിധാനം ദുരുപയോഗംചെയ്തു, പണമയച്ചതിൽ ചട്ടലംഘനം; മെസ്സിവിവാദത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി.) സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി കായികവകുപ്പിന്റെ കണ്ടെത്തൽ. സ്പോൺസർഷിപ്പ് ആർ.ബി.സി.ക്ക് നൽകിയതിൽ അന്നത്തെ സർക്കാർ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും കായികവകുപ്പ് സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നു. വിദേശത്തേക്ക് പണമയച്ചതിലും ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എങ്ങനെ സ്പോൺസറായി എത്തി എന്നതിൽ കഴിഞ്ഞ സർക്കാരിലെ കായികവകുപ്പിന് കൃത്യമായ മറുപടി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ വിഷയം വിശദമായി അന്വേഷിക്കണമെന്നാണ് രണ്ടാമത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇത്തരത്തിൽ ഒരു വലിയ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമ്പോൾ സർക്കാരിന് എന്താണ് ലാഭം, എന്ത് വരുമാനമുണ്ടാകും എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇതും വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഗൗരവമുള്ള അന്വേഷണം വേണമെന്നും കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് കായികവകുപ്പ് മന്ത്രിക്ക് കൈമാറുകയും തുടർന്ന് അത് ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും ചെയ്തു. ആഭ്യന്തരവകുപ്പ് റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) കൈമാറും. വിഷയത്തിൽ ഏത് രീതിയിലുള്ള അന്വേഷണം വേണമെന്നതു സംബന്ധിച്ച ശുപാർശകളും റിപ്പോർട്ടിലുണ്ട്.
Content Highlights: Sports Department's second report reveals serious rule violations by Reporter Broadcasting Company (RBC) for the Messi Kerala visit., Illegal foreign remittances and misuse of government machinery have been detected., The report demands a detailed SIT investigation into financial transactions and lack of government revenue clarity.