താനൂരിൽ ടി.മുഹമ്മദ് സമീർ, വള്ളിക്കുന്നിൽ സിപി മുസ്തഫ; എൽഡിഎഫ് പട്ടിക പൂർത്തിയായി

മുഹമ്മദ് സമീര്‍, സിപി മുസ്തഫ, ഷാനവാസ് പാദൂര്‍
മുഹമ്മദ് സമീര്‍, സിപി മുസ്തഫ, ഷാനവാസ് പാദൂര്‍

താനൂർ: താനൂർ, വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. താനൂരിൽ ടി.മുഹമ്മദ് സമീറും വള്ളിക്കുന്നിൽ സിപി മുസ്ഫയും കാസർകോട് ഷാനവാസ് പാദൂറും മത്സരിക്കും. മൂന്നിടത്തും സ്വതന്ത്രരായിട്ടാണ് മത്സരിക്കും. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പട്ടിക പൂർത്തിയായി.

ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ താനൂരിൽ നേരത്തെ നിശ്ചയിച്ച മന്ത്രി വി.അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു. യുഡിഎഫ് പാളയത്തിൽനിന്ന് ഒരാളെ എത്തിക്കാനും സിപിഎം ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാതെ ആയതോടെയാണ് നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സമീറിന് നറുക്ക് വീണത്. പ്രവാസി വ്യവസായിയായ സമീർ ഒഴൂർ പഞ്ചായത്തിലെ പുൽപറമ്പ് സ്വദേശിയാണ്. കഴിഞ്ഞ രണ്ട് തവണയായി മന്ത്രി വി.അബ്ദുറഹിമാൻ വിജയിച്ച മണ്ഡലമാണ് താനൂർ. മുസ്‌ലിംലീഗിൽനിന്നാണ് അബ്ദുറഹിമാൻ സീറ്റ് പിടിച്ചെടുത്തത്. ഇത്തവണ അബ്ദുറഹിമാൻ താനൂരിൽ മത്സരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പകരം തിരൂരിൽ മത്സരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സിപിഎമ്മിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ അബ്ദറഹിമാന്റെ പേര് താനൂരിൽ വന്നിരുന്നെങ്കിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ തിരൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

വള്ളിക്കുന്നിലെ സ്ഥാനാർഥിയായ സിപി മുസ്തഫ അഭിഭാഷകനും മൂന്നിയൂർ സ്വദേശിയുമാണ്. കാസർകോട് മണ്ഡലത്തിലെ സ്ഥാനാർഥി ഷാനവാസ് പാദൂർ മുൻ കോൺഗ്രസ് നേതാവാണ്.

എൽഡിഎഫിൽ ഐഎൻഎൽ സ്ഥാനാർഥികളാണ് വള്ളിക്കുന്നിലും കാസർകോടും മത്സരിച്ചിരുന്നത്.

എംഎസ്എസ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസാണ് താനൂരിലെ യുഡിഎഫ് സ്ഥാനാർഥി. വള്ളിക്കുന്നിൽ ടി.വി.ഇബ്രാഹിമും കാസർകോട് കല്ലട്ര മായിൻ ഹാജിയുമാണ് യുഡിഎഫ് സ്ഥാനാർഥികൾ.

Content Highlights: LDF completes candidate list for the upcoming assembly elections., New candidates announced for Tanur, Vallikunnu, and Kasaragod