തീപിടിച്ച കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനമില്ലെന്ന് 4 വർഷം മുന്നേ അറിയിച്ചിരുന്നു - അഗ്നിരക്ഷാ സേന

Photo | ഷഹീർ സി.എച്ച്. / മാതൃഭൂമി ഡോട്ട്കോം
Photo | ഷഹീർ സി.എച്ച്. / മാതൃഭൂമി ഡോട്ട്കോം

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ തീപിടിച്ച കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നതായി അഗ്നിരക്ഷാ സേന. നാല് വര്‍ഷം മുമ്പ് ബീച്ച് ഫയര്‍ ഫോഴ്‌സ് നടത്തിയ ഫയര്‍ ഓഡിറ്റിങ്ങിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം 4.45-ഓടെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ തീ പടര്‍ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയത്. 

സംഭവത്തിന് പിന്നാലെ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ തീപിടിച്ച കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളെ ചൊല്ലി ആശങ്കകളും പരാതികളും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ന് അഗ്നിരക്ഷാ സേനയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് നാലുവര്‍ഷം മുമ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. 

കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ല എന്ന് കാണിച്ച് കെട്ടിട ഉടമയായ കോഴിക്കോട് കോര്‍പ്പറേഷനും കെട്ടിട നടത്തിപ്പുകാരായ കട ഉടമയ്ക്കും നോട്ടീസ് നല്‍കിയിരുന്നു. 2020-21 വര്‍ഷം നടത്തിയ ഓഡിറ്റിങ്ങിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടം നടന്ന ശേഷം അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിലും സമാനമായ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. 

Content Highlights: building lacked fire safety equipments said fire and rescue department on kozhikode fire accident