വിസിയുടെ നിർദേശം വിലപ്പോയില്ല; ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിലെത്തി രജിസ്ട്രാർ

ഔദ്യോഗിക വാഹനത്തിൽനിന്നിറങ്ങുന്ന രജിസ്ട്രാർ കെ.എസ്. അനിൽകുമാർ
ഔദ്യോഗിക വാഹനത്തിൽനിന്നിറങ്ങുന്ന രജിസ്ട്രാർ കെ.എസ്. അനിൽകുമാർ

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാതെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍. രജിസ്ട്രാര്‍ ഇന്ന് സര്‍വകലാശാലയില്‍ ജോലിക്കെത്തിയത് ഔദ്യോഗിക വാഹനത്തിലാണ്. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വൈസ് ചാന്‍സലര്‍ ഇന്നലെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തനിക്ക് സ്വന്തമായി വാഹനമില്ലെന്നും സര്‍വകലാശാലയുടെ വാഹനമേ ഉള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

താന്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് ഇന്നുമുതല്‍ ഔദ്യോഗിക വാഹനം നല്‍കരുതെന്നായിരുന്നു വിസി മോഹനന്‍ കുന്നുമ്മലിന്റെ തീരുമാനം. കാറ് സര്‍വകലാശാല ഗ്യാരേജില്‍ ഒതുക്കിയ ശേഷം താക്കോല്‍ ഡ്രൈവറില്‍നിന്ന് വാങ്ങാന്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും രജിസ്ട്രാറുടെ ചുമതല നല്‍കിയിട്ടുള്ള ഡോ മിനി കാപ്പനും നിര്‍ദേശം നല്‍കി. എന്നാല്‍ രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് സിന്‍ഡിക്കേറ്റാണ് വാഹനം അനുവദിച്ചിട്ടുള്ളതെന്നും അത് തിരിച്ചുവാങ്ങാന്‍ വിസിക്ക് അധികാരം ഇല്ലെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. അതിനാല്‍ രജിസ്ട്രാര്‍ ഇന്ന് ഔദ്യോഗിക വാഹനത്തില്‍ തന്നെ സര്‍വകലാശാല സ്ഥാനത്ത് എത്തും എന്ന് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ പറഞ്ഞിരുന്നു.

അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതു മുതല്‍ വി.സി. സ്വീകരിച്ച ഒരു നടപടികളും അംഗീകരിക്കേണ്ടതില്ല എന്നാണ് സിന്‍ഡിക്കേറ്റിലെ ഭൂരിപക്ഷം ഇടത് അംഗങ്ങളുടെയും തീരുമാനം.

Content Highlights: Kerala University Registrar K.S. Anil Kumar defies VC`s order, arrives in official vehicle