എ.കെ.ജി. സെന്ററിന് സർവകലാശാലാ ഭൂമി: എം.വി. ഗോവിന്ദന് ഹെെക്കോടതി നോട്ടീസ്

കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എ.കെ.ജി. സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ വിശദാംശങ്ങൾ അറിയിക്കാൻ നിർദേശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും എ.കെ.ജി. സെന്ററിനും ഹൈക്കോടതിയുടെ നോട്ടീസ്. സാമൂഹികപ്രവർത്തകനും സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാറുമായ ആർ.എസ്. ശശികുമാറാണ് ഹർജി ഫയൽ ചെയ്തത്.
സർക്കാർ ഫയൽചെയ്ത എതിർസത്യവാങ്മൂലത്തിൽ ഭൂമി പതിച്ചുനൽകിയ രേഖകളില്ലെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജോർജ് പൂന്തോട്ടം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് വിശദാംശങ്ങൾ തേടിയിരിക്കുന്നത്.
സർവകലാശാലാ ഭൂമിയിൽനിന്ന് 15 സെന്റ് ഭൂമി 1977-ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.കെ.ജി. സെന്ററിന് കൈമാറിയതാണെന്നും 40 സെന്റ് സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭൂമി അനുവദിക്കാൻ എ.കെ.ജി. സെന്റർ പഠനഗവേഷണ സ്ഥാപനമൊന്നുമല്ലെന്നും ആരോപിക്കുന്നുണ്ട്. മേയ് 21-ന് ഹർജി വീണ്ടും പരിഗണിക്കും.
Content Highlights: High Court notice issued to CPM State Secretary and AKG Centre., Challenge against the transfer of Kerala University land., Petitioner RS Sasikumar claims lack of legal documentation for the land handover., Allegations of unauthorized occupation of 40 cents of university land.