സ്പീക്കർ തിരഞ്ഞെടുപ്പ് ആരംഭിച്ചു; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്ന് സ്ഥാനാർഥികൾ

തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, ബി.ബി. ഗോപകുമാർ
തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, ബി.ബി. ഗോപകുമാർ

തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കർക്കായുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ നേരിടാൻ എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽനിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർഥികളെത്തുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 

102 അംഗങ്ങളുള്ള യു.ഡി.എഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. എൻ.ഡി.എ.യ്ക്ക് മൂന്നും. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കർ തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷം മത്സരിക്കുക സാധാരണമാണ്.

രാവിലെ ഒൻപതിന് പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ്.

എല്ലാ അംഗങ്ങളും വോട്ടുചെയ്തുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക്‌ ആനയിക്കും. പ്രോടെം സ്പീക്കറുടെ ചുമതല ഇതോടെ അവസാനിക്കും.

Content Highlights: Three-way contest for the 16th Kerala Legislative Assembly Speaker position., Candidates include Thiruvanchoor Radhakrishnan (UDF), AC Moideen (LDF), and BB Gopakumar (NDA)., Election conducted under the supervision of Pro-tem Speaker G. Sudhakaran., Voting process and formal announcement procedures outlined.