കീം ഫോർമുലമാറ്റം: മന്ത്രിസഭയിലും എതിർപ്പുകളുയർന്നിരുന്നു; ധൃതി കാണിച്ചു, തിരിച്ചടി കിട്ടി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI
പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI

തിരുവനന്തപുരം: കീം ഫോർമുലമാറ്റം മന്ത്രിസഭയിലുയർന്ന നിർദേശങ്ങളെ എതിർത്താണെന്ന് റിപ്പോർട്ട്. ജൂലൈ ഒന്നിന് ആണ് കീം റാങ്ക് പട്ടിക പുറത്തുവരുന്നത്. ജൂൺ 30ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധൃതി പിടിച്ചെടുത്ത ഫോർമുലമാറ്റത്തിന് ശേഷമാണ് പട്ടിക പുറത്തുവിടുന്നത്. ഇപ്പോൾ ഈ മാനദണ്ഡം മാറ്റുന്നത് പ്രശ്നമാകും എന്ന് മന്ത്രിസഭയിൽ തന്നെ അഭിപ്രായമുയർന്നിരുന്നുവെന്നും ഇതിനെയെല്ലാം മറികടന്നാണ് പെട്ടെന്നൊരു തീരുമാനത്തിലേക്ക് സഭ നീങ്ങിയതെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മന്ത്രിസഭയിൽ നിയമമന്ത്രിയും കൃഷിമന്ത്രിയും ധൃതി പിടിച്ച് മാനദണ്ഡം മാറ്റുന്നത് പ്രശ്നമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ  ഭൂരിപക്ഷം സിപിഎമ്മിന്റെ മന്ത്രിമാരും ഈ വർഷം ഈ മാറ്റം വേണം എന്ന നിലപാട് എടുക്കുകയായിരുന്നു. പ്രോസ്പെക്ടസ് തയ്യാറാക്കിയ സമയത്ത് മാറ്റം സംബന്ധിച്ചുള്ള പരാമർശങ്ങളുണ്ടായിരുന്നില്ല. അതിനാൽത്തന്നെ റാങ്ക് പട്ടിക ചോദ്യം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുകൾ മന്ത്രിസഭയിൽ ഉയർന്നിരുന്നുവെന്നാണ് വിവരം.

വിദഗ്ത സമിതി ഫോർമുല മാറ്റം നിർദേശിക്കുന്നുണ്ട്. പക്ഷേ ഈ വർഷം അത് നടപ്പാക്കണമെന്ന് സമിതി പറഞ്ഞിട്ടില്ല. ആയതിനാൽ വിഷയത്തിൽ അനാവശ്യ തിടുക്കം കൂട്ടൽ സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിയെന്നാണ് വിമർശനം ഉയരുന്നത്. മാസങ്ങൾ വൈകി വിധി വരുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടികളെ കൂടുതൽ കുഴപ്പത്തിലാക്കുന്നതും സർക്കാരിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരാനുള്ള സാധ്യതകളും പരി​ഗണിച്ചാണ്  ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് പോകാൻ സംസ്ഥാന സർക്കാരിനെ പിന്നോട്ടടിച്ചിരിക്കുന്നത്. ഇതിനാലാവാം പെട്ടെന്ന് പഴയ ഫോർമുല പ്രകാരമുള്ള പട്ടിക പുറത്തിറക്കിയത്.

പഴയ ഫോർമുല അനുസരിച്ച് പട്ടിക തയാറാക്കുകയാണെങ്കിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ പിന്നോട്ടുപോകുമെന്ന പരാതികൾ വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഫോർമുല മാറ്റത്തെ കുറിച്ച് സർക്കാർ ചിന്തിച്ചത്. വിഷയം പഠിക്കുന്നതിന് വിദഗ്ത സമിതിയെ നിയോ​ഗിക്കുകയും സമിതിയുടെ റിപ്പോർട്ട്  പരിഗണിച്ചുമായിരുന്നു ഫോർമുലമാറ്റം എന്ന തീരുമാനത്തിലേക്കെത്തിയത്. കീമിന്റെ റാങ്ക് പട്ടിക വൈകിയതിന് പിന്നിലും ഈ മാറ്റമായിരുന്നു.

Content Highlights: KEAM ranking formula change sparks controversy. Ministerial opposition