ഹയർ സെക്കൻഡറി പൊതുപരീക്ഷ നടത്താൻ പണമില്ല; സ്കൂളുകളുടെ അക്കൗണ്ടിൽ നിന്നെടുക്കാൻ നിർദേശം

#ടി.എസ്.ഹരികൃഷ്ണ/മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. പരീക്ഷയ്ക്കുള്ള പണം സ്‌കൂളുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നെടുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം.

മുമ്പ് പരീക്ഷകള്‍ നടത്താനുള്ള പണം സ്‌കൂളുകള്‍ക്ക് നേരത്തെ തന്നെ നല്‍കുമായിരുന്നു. പരീക്ഷ കഴിഞ്ഞ് പണം അധികമുണ്ടെങ്കില്‍ അത് മടക്കിനല്‍കും. എന്നാല്‍ ഇക്കുറി ഒന്ന്,രണ്ട് വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നടത്താന്‍ വിദ്യാഭ്യാസവകുപ്പില്‍ പണമില്ല എന്നതാണ് പുറത്തുവരുന്ന വിവരം. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

 പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫ് അക്കൗണ്ട് കാലിയായതാണ് പ്രതിസന്ധിക്ക് കാരണം. സ്‌കൂളുകളില്‍ മറ്റാവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുത്ത്‌ പരീക്ഷ നടത്താനെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പിഡി അക്കൗണ്ടില്‍ തിരിച്ചടച്ചാല്‍ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. 

പൊതുപരീക്ഷകള്‍ക്കായി സര്‍ക്കാര്‍ കുട്ടികളില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലാണ് വരിക. എന്നിട്ടും പരീക്ഷ നടത്തിപ്പിനായി പണം തികയില്ല എന്ന പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചില അധ്യാപകര്‍ ആരോപിച്ചു. 

Content Highlights: Kerala education dept lacks funds for March Higher Secondary exams