നയപ്രഖ്യാപനം: സർക്കാരുമായി ഏറ്റുമുട്ടാൻ ഗവർണർ; പ്രസംഗം തിരുത്തിയതിൽ സ്പീക്കർക്ക് കത്തയച്ചു

#പി.കെ. മണികണ്ഠന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ | ഫയല്‍ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ | ഫയല്‍ചിത്രം

തിരുവനന്തപുരം: നിയമസഭയിൽ വായിച്ച നയപ്രഖ്യാപനം തിരുത്തിയ സംഭവത്തിൽ സർക്കാരുമായി പുതിയ പോർമുഖം തുറക്കാൻ ഗവർണർ. നയപ്രഖ്യാപനദിവസത്തിലെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോസഹിതം ലോക് ഭവന് കൈമാറാൻ ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ സ്പീക്കർ എ.എൻ. ഷംസീറിനു കത്തയച്ചു.

പ്രസംഗത്തിൽ താൻ നേരത്തേ തിരുത്തൽ ആവശ്യപ്പെട്ടപ്പോൾ മറുപടിനൽകാതിരുന്ന സർക്കാർ, നയപ്രഖ്യാപനത്തിൽ അതൊഴിവാക്കിയപ്പോൾ കൂട്ടിച്ചേർത്തത് ഉചിതമല്ലെന്നാണ് ഗവർണറുടെ വാദം. പ്രസംഗിക്കാത്ത ഭാഗം കൂട്ടിച്ചേർത്തത് നീക്കംചെയ്യാൻ ആവശ്യപ്പെട്ടാൽ സർക്കാർ അതനുസരിക്കാൻ ബാധ്യസ്ഥമാണെന്നാണ് രാജ്ഭവനുലഭിച്ച നിയമോപദേശം. നയപ്രഖ്യാപനത്തിൽ വസ്തുതാവിരുദ്ധമായ പരാമർശം ഉൾപ്പെടുത്തിയതിനാലാണ് ആ ഭാഗം ഒഴിവാക്കി പ്രസംഗിച്ചതെന്നാണ് ഗവർണറുടെ വാദം.

സർക്കാരിനുവേണ്ടി മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് നയപ്രഖ്യാപനമെന്നും അതിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നുമാണ് സർക്കാർ നിലപാട്. ഇതിന്റെയടിസ്ഥാനത്തിലാണ് ഗവർണർ ഒഴിവാക്കിയ ഭാഗം കൂട്ടിച്ചേർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഗവർണർ ആവശ്യപ്പെട്ടാലും സർക്കാർ ഈ നിലപാടിൽനിന്ന് പിന്നോട്ടുപോവില്ല. ഇതോടെ, ഭരണഘടനാപരമായ അധികാരനിർവഹണത്തെച്ചൊല്ലി മറ്റൊരു ഗവർണർ-സർക്കാർ ഏറ്റുമുട്ടലിന് വഴിയൊരുങ്ങി.

നയപ്രഖ്യാപനം അയച്ചുകൊടുത്തപ്പോൾത്തന്നെ ഗവർണർ തിരുത്തൽ നിർദേശിച്ചതായി അറിയിച്ച് രാജ്ഭവൻ, ചീഫ് സെക്രട്ടറിക്കു കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നതിൽ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.

Content Highlights: Kerala Governor Rajendra Arlekar and the state government are in a new confrontation over the policy address. The Governor has sought video evidence of the proceedings, escalating the dispute.