‘സ്പീക്കറുടെ ടേബിളിൽ ഭരതനാട്യം ചെയ്യാനല്ല, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്; വലിയ ആത്മവിശ്വാസം’

#News Desk
രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News
രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News

തിരുവനന്തപുരം: വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും നേമത്തെ എൻഡിഎ സ്ഥാനാർഥി കൂടിയായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യ ഉത്സവത്തിൽ പങ്കെടുക്കാൻ അവസരംകിട്ടിയതിൽ സന്തോഷമുണ്ട്. നാടിന്റെയും നാട്ടുകാരുടെയും ഭാവി തീരുമാനിക്കാനുള്ള അവസരമാണിത്. എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വോട്ട് ചെയ്യണം. ബിജെപി- എൻഡിഎ മുന്നോട്ടുവെയ്ക്കുന്ന വികസിത കേരളമെന്ന കാഴ്ചപ്പാട് ആത്മാർഥമായി എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇത് നിർണായകമായ തിരഞ്ഞെടുപ്പാണെന്ന് ജനം മനസിലാക്കി അത് ഏറ്റെടുത്തിട്ടുണ്ട്. വലിയ മാറ്റം ജനങ്ങൾ സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.

നിയമസഭയിൽ പോയി ബഹളംവെയ്ക്കാനും കമ്പ്യൂട്ടർ തകർക്കാനും സ്പീക്കറുടെ ടേബിളിൽ കയറി ഭരതനാട്യം ചെയ്യാനുമല്ല ഞങ്ങൾ അവസരം ചോദിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഒരു അവസരം ചോദിക്കുന്നത്. അതിനുവേണ്ടിയാണ് മത്സരിക്കുന്നത്. കേരളം മാറണം. മാറാത്തത് മാറ്റണം. കേരളം ഇനി വളരണമെന്നും 140 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

നേമത്ത് ആത്മവിശ്വാസമുണ്ട്. ഈ മാറ്റം ജനങ്ങൾ ഏറ്റെടുത്തു. ഇനി മേയ് നാലിന് ഫലം കാണാം. യുഡിഎഫിനും എൽഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടുന്ന ജനവിധിയാകില്ല. ബിജെപി നിർണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട് ശോഭാ സുരേന്ദ്രനെതിരേയുള്ള വോട്ടിന് പണം ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമായ പ്രതികരണം നടത്തിയില്ല. ഇന്ന് സന്തോഷകരമായ ദിവസമാണ്. ഇന്ന് വിവാദങ്ങൾ വേണ്ട. അതിന് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. പോലീസുണ്ട്. നിയമപരമായ നടപടികൾ അവർ എടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlights: Rajeev Chandrasekhar anticipates a significant political shift in Kerala for 2026., BJP-NDA platform focuses on 'Developed Kerala' rather than legislative disruption., Emphasis on solving public issues over traditional political conflict., Confidence in securing a decisive role in the upcoming assembly results.