മുരളിക്ക് ദേവസ്വമില്ല, ആരോഗ്യം മാത്രം; ഫിഷറീസ് വയോജന വകുപ്പുകളിൽ ആര്? വകുപ്പ് വിഭജനമായില്ല

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് രണ്ടാംദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. ഏതാനും ചില വകുപ്പുകളുടെ കാര്യത്തിൽ ധാരണയിൽ എത്താനാകാത്തതാണ് രണ്ടാം ദിവസവും വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുന്നത്‌. ഫിഷറീസ് വകുപ്പ്‌ ആർക്ക് നൽകണമെന്ന കാര്യത്തിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നതെന്നാണ് സൂചന.

ഫിഷറീസ് ലീഗിന് നൽകി ഉന്നതവിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കാനായിരുന്നു തുടക്കത്തിലെ ധാരണ. 

മുൻ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭകളിൽ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുമിച്ച് ഒരു മന്ത്രിയുടെ കീഴിലാണ് ഉണ്ടായിരുന്നത്. ലീഗ് മന്ത്രിക്കായിരുന്നു പതിവായി വകുപ്പിന്റെ ചുമതല. എന്നാൽ, കഴിഞ്ഞ ഇടത് സർക്കാരുകളുടെ കാലത്ത് വകുപ്പ്‌ രണ്ടാക്കി. ഇത്തവണയും പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും രണ്ട് വകുപ്പുകളായിതന്നെ തുടരാനാണ് പുതിയ സർക്കാരും തീരുമാനിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസം ലീഗിന് കൊടുക്കുകയും ഉന്നതവിദ്യാഭ്യാസം കോൺഗ്രസ് കൈകാര്യംചെയ്യുകയും ചെയ്യുക എന്നതായിരുന്നു ധാരണ. ഉന്നതവിദ്യാഭ്യാസം വിട്ടുകൊടുക്കുമ്പോൾ തങ്ങൾക്ക് ഫിഷറീസ് വകുപ്പ് തങ്ങൾക്ക് വിട്ടുതരണം എന്നാണ് ലീഗ് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരിഭവം ലത്തീൻസഭാപ്രതിനിധികൾ പ്രകടിപ്പിച്ചു. ലത്തീൻ വിഭാഗത്തിൽനിന്ന് കോൺഗ്രസിന് മന്ത്രിമാരില്ലെങ്കിലും ഷിബു ബേബി ജോൺ ആ വിഭാഗത്തിൽനിന്നാണ്. അതുകൂടി പരിഗണിച്ചാണ് കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ ധാരണയുണ്ടാക്കിയത്. 

എന്നാൽ, ഫിഷറീസ് വകുപ്പ് ആ മേഖലയിലുള്ളവരെക്കുറിച്ച് അറിവും പരിചയവുമുള്ളവർക്ക് നൽകണമെന്ന ആവശ്യമാണ് ലത്തീൻ വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇത് പാലിക്കണമെങ്കിൽ, ഫിഷറീസ് ലീഗിന് നൽകാൻ കഴിയില്ല. അതില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസം കോൺഗ്രസും ഒഴിവാക്കേണ്ടിവരും. ഫിഷറീസ് ഷിബു ബേബി ജോണിന് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് തിരിച്ചെടുക്കേണ്ടിവരും എന്നതാണ് പ്രശ്നം.

ഇതിനിടെ, ദേവസ്വം വകുപ്പിന്റെ കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല. വൈദ്യുതിവകുപ്പ് വേണ്ടെന്ന കെ. മുരളീധരന്റെ നിലപാട് പരിഗണിച്ച് അദ്ദേഹത്തിന് ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, പിന്നീട് തീരുമാനം മാറുകയും മുരളീധരന് ആരോഗ്യവകുപ്പ് മാത്രം നൽകാൻ ധാരണയിലെത്തുകയും ചെയ്തു. എന്നാൽ, ദേവസ്വം ആർക്ക് നൽകണം എന്ന കാര്യത്തിലും ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നാണ് വിവരം.

ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച വയോജന വകുപ്പിന്റെ ചുമതല ആർക്കെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ വയോജനങ്ങൾക്കായി ഒരു വകുപ്പ് തന്നെ രൂപവത്കരിക്കുന്നത്‌.

Content Highlights: Cabinet portfolio distribution is delayed by one day post-swearing-in., Disputes persist over the allocation of Fisheries and Devaswom departments., Higher Education and General Education remain split as per government policy., Latin Catholic community demands Fisheries ministry for experienced representatives., Internal conflicts regarding K. Muralidharan's portfolio allocation.