സഭയിൽ നാടകീയ രംഗങ്ങൾ; ഡയസിലേക്ക് കടന്നുകയറാൻ ശ്രമം, ബാനർ പിടിച്ചുവാങ്ങി വാച്ച്ആൻഡ് വാർഡ്

നിയമസഭയില്‍നിന്നുള്ള ദൃശ്യങ്ങള്‍
നിയമസഭയില്‍നിന്നുള്ള ദൃശ്യങ്ങള്‍

തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ നടകീയ രംഗങ്ങൾ. ബഹളത്തെ തുടർന്ന് രണ്ട് തവണ സഭ നിർത്തിവെച്ചു. യുഡിഎഫ് എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് കടന്നു കയറാൻ ശ്രമിച്ചതോടെയാണ് സഭ നിർത്തിവെച്ചത്. സ്പീക്കറുടെ മുഖംമറച്ച് യുഡിഎഫ് എംഎൽഎമാർ ബാനർ പിടിച്ചതോടെ വാച്ച് ആൻഡ് വാർഡ് ഇത് ബലംപ്രയോഗിച്ച് പിടിച്ചുവാങ്ങി. ബലപ്രയോഗത്തിലൂടെയാണ് ഡയസിൽ കയറാനുള്ള എംഎൽഎമാരുടെ ശ്രമം തടഞ്ഞതും.

അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ ഡയസിലേക്ക് ചാടി കയറാൻ ശ്രമിച്ചതോടെയാണ് ആദ്യം സഭ നിർത്തിവെച്ചത്. സ്പീക്കർ എ.എൻ.ഷംസീർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. തുടർന്ന് സഭ പുനരാരംഭിച്ചു. ഡയസിലേക്ക് കയറാൻ ശ്രമിച്ച എംഎൽഎമാരുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതോടെ മാത്യു കുഴൽനാടൻ ഉൾപ്പടെയുള്ള എംഎൽഎമാർ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇതിനിടയിലാണ് പ്രതിപക്ഷം ഉയർത്തിപിടിച്ച ബാനർ പിടിച്ചെടുക്കാനുള്ള ശ്രമം നടന്നത്. ഇതിനിടെ അവരെ വിടൂ എന്ന് സ്പീക്കർ പറഞ്ഞു.

നേരത്തെ സഭ ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. സഭാ നടപടികളോട് സഹരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്.

സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിനിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നു. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിലാണ് എസ്ഐടി അന്വേഷണം ഈ രൂപത്തിലാക്കുന്നത്. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തൊരു അതിക്രമമാണ് പ്രതിപക്ഷ നടത്തുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് ചോദിച്ചു.

ജനാധിപത്യത്തോടുള്ള അവഹേളനമാണ് നടത്തുന്നത്. വിഷയ ദാരിദ്രമാണ് പ്രതിപക്ഷത്തിന്. ഹൈക്കോടതിയിൽനിന്ന് രണ്ട് കരണക്കുറ്റിക്കും അടിയേറ്റ് കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി സ്പ്രിംക്ലറിലാണ് അടി കിട്ടിയത്. കോടതിയിൽ തോറ്റതിന് നിയമസഭയിലാണ് പ്രതിപക്ഷം അരിശം തീർക്കുന്നതെന്നും രാജേഷ് പറഞ്ഞു. പിന്നീട് സംസാരിച്ച മന്ത്രിമാരും പ്രതിപക്ഷവും തമ്മിൽ വാക് പോരുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും സഭയിലുണ്ടായിരുന്നു.

Content Highlights: Sabarimala Gold Smuggling Row Erupts in Kerala Assembly; Proceedings Adjourned Twice