സാംസ്കാരിക മന്ത്രി സംസ്കാരമില്ലാത്ത വർത്തമാനം പറയുന്നു; അ‌നുഭവത്തിൽ നിന്ന് പറഞ്ഞതാണോ?- കെമാൽ പാഷ

#സ്വന്തം ലേഖകൻ
കെമാൽ പാഷ, സജി ചെറിയാൻ | Photo: മാതൃഭൂമി
കെമാൽ പാഷ, സജി ചെറിയാൻ | Photo: മാതൃഭൂമി

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ. അ‌ക്ഷരാഭ്യാസമുള്ള ആരും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. ഭരണഘടനയെ പ്രതി സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഒരു കാരണവശാലും അ‌ത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നു. ഭരണഘടന കൊള്ളയടിക്കാൻ സഹായിക്കുന്നെന്നത് മന്ത്രി അ‌നുഭവത്തിൽ നിന്ന് പറഞ്ഞതാണോ എന്നും മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കവേ അ‌ദ്ദേഹം ചോദിച്ചു.

ജനാധിപത്യത്തിൽ ഭരണഘടനയെ ഉൾപ്പടെ വിമർശിക്കാൻ അ‌വകാശമുണ്ട്. അ‌തിനർത്ഥം ആക്ഷേപിക്കാം എന്നല്ല. സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനൽ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അ‌വകാശമില്ല. മന്ത്രി ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അ‌വഹേളിച്ചിരിക്കുന്നത്. 

മതേതരത്വം ജനാധിപത്യം എന്നീ കുന്തവും കുടച്ചക്രവുമുണ്ടെന്നാണ് മന്ത്രിയുടെ മറ്റൊരു പരാമർശം. ജനാധിപത്യമെന്ന കുടച്ചക്രമുള്ളത് കൊണ്ടാണല്ലോ അ‌യാൾ മന്ത്രിയായിരിക്കുന്നത്. അ‌യാളുടെ കാഴ്ചപ്പാടിൽ കുടച്ചക്രമായിരിക്കാം, അ‌ല്ലെങ്കിൽ നമുക്കീ ദുര്യോഗം ഉണ്ടാകുമായിരുന്നില്ലല്ലോ. സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ഈ സംസ്കാരമില്ലാത്ത വർത്തമാനം പറയുന്നത്.

സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരിൽ ഓത്ത്സ് ആക്ട് പ്രകാരവും സംവിധാനത്തെ അ‌ടച്ചാക്ഷേപിച്ചതിന്റെ പേരിൽ ക്രിമിനൽ കൺടംപ്ട് കേസും മന്ത്രിയ്ക്കെതിരെ എടുക്കാം. ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങണമെന്ന് ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.

Content Highlights: kemal pasha against saji cheriyan controversial statement