'നീ ഇതുവരെ ചത്തില്ലേ?'- കണ്ണൂരിൽ സ്‌കൂളിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപികയുടെ ക്രൂരത

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കണ്ണൂർ: ക്ലാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപികയുടെ ക്രൂരത. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തപ്പോഴാണ് അധ്യാപിക ക്രൂരമായി സംസാരിച്ചത്. 'നീ ഇതുവരെ ചത്തില്ലേ?' എന്നാണ് അധ്യാപിക കുട്ടിയോട് ചോദിച്ചത്. കൂടാതെ കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.

കുട്ടിയുടെ ശാരീരിക അവസ്ഥകളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും സ്‌കൂൾ അധികൃതർക്ക് കൃത്യമായ വിവരമുണ്ടായിരുന്നു. അതിനാൽ തന്നെ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കുട്ടിക്ക് ആവശ്യമായ പരിഗണനയും കരുതലും നൽകിയിരുന്നു. ആരോപണവിധേയയായ അധ്യാപിക രണ്ടുദിവസം മുമ്പ് മാത്രമാണ് സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്.

കുട്ടിയുടെ ശാരീരികാവസ്ഥയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് താൻ ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ അധ്യാപിക, തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ അധ്യാപികയുടെ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Content Highlights: Severe public outrage erupted after a Kannur school teacher allegedly kicked and verbally abused a student with underlying health conditions who had collapsed in class, asking the child why they hadn't died yet.