'വിവരാവകാശ കമ്മിഷണർ: നിയമനശുപാര്‍ശ വ്യവസ്ഥകള്‍ ലംഘിച്ച്'; പുനഃപരിശോധന തേടി ഗവര്‍ണര്‍ക്ക് നിവേദനം

പ്രതീകാത്മകചിത്രം | മാതൃഭൂമി
പ്രതീകാത്മകചിത്രം | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരെ  സുപ്രീം കോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമിക്കാനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അർധ ജുഡീഷ്യൽ അധികാരമുള്ള  വിവരാവകാശകമ്മിഷനിൽ കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി (എസ്.യു.സി.സി) യാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. 

സർക്കാർ ഓഫീസുകളിൽനിന്നും വിവരാവകാശ രേഖകൾ കൃത്യമായി ലഭ്യമാകുന്നില്ലെന്നും അപ്പീലുകൾ  തീർപ്പാക്കുന്നില്ലെന്നുമുള്ള പരാതികൾ വ്യാപകമായിരിക്കെയാണ് ഇൻഫർമേഷൻ കമ്മിഷണർമാരെ സുപ്രീം കോടതി നിർദേശങ്ങൾ മറികടന്ന് നിയമിക്കുന്നതെന്നും നിലവിലെ മുഖ്യവിവരാവകാശ കമ്മിഷണറായ മുൻ ചീഫ് സെക്രട്ടറി വിശ്വാസ്മേത്ത ഈ മാസം വിരമിക്കുന്ന ഒഴിവിൽ സർവീസിൽനിന്നും അടുത്തിടെ വിരമിച്ച ഒരു സെക്രട്ടറിയെ  നിയമിക്കുന്നത് പത്രവിജ്ഞാപനവും സുപ്രീം കോടതി നിർദേശങ്ങളും അവഗണിച്ചാണെന്നും നിവേദനത്തിൽ പറയുന്നു. 

സ്വകാര്യ കോളേജിൽ നിന്നും വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു അച്ചടി മാധ്യമ ജേർണലിസ്റ്റിനേയും കമ്മിഷണർമാരായി നിയമനത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള ഫയൽ ഗവർണറുടെ അംഗീകരത്തിന് രാജ്ഭവനിലെത്തി.

ചീഫ് സെക്രട്ടറിപദവിക്ക് തത്തുല്യമായ ശമ്പളവും അനുകൂല്യങ്ങളുള്ള ഈ  തസ്തികകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്ന സർക്കാർ സർവീസിൽ ഉന്നത പദവികൾ വഹിച്ചിരുന്നവരെയും ഉയർന്ന അക്കാദമിക് യോഗ്യതക ളുള്ളവരെയും ഒഴിവാക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളിൽ  പ്രവർത്തിച്ചിരുന്നവരെ  ശുപാർശ ചെയ്തത്. ഇവരിൽ ചിലർ നിശ്ചിത യോഗ്യതകളില്ലാത്തവരാണെന്നും ആക്ഷേപമുണ്ട്. നിയമം, സയൻസ് & ടെക്നോളജി, മാനേജ്മെൻറ്, ജേണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടതെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മൂന്നുവർഷമാണ് വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി. 

നാല് പത്രങ്ങളിൽ, അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം  പ്രസിദ്ധീകരിക്കണമെന്നും അപേക്ഷകരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ പേരും അവരുടെ യോഗ്യതകൾ സംബന്ധിച്ചുള്ള വിശദ വിവരങ്ങളും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുവാനുള്ള കാരണങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ചുരുക്കപട്ടിക തയ്യാറാക്കാൻ ചുമതലപ്പെടുത്തുന്ന സെർച്ച് കമ്മിറ്റി അംഗങ്ങളുടെ പേര് കാലേകൂട്ടി പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ വക കാര്യങ്ങൾ ഒന്നും പാലിക്കാതെ ലഭിച്ച 52 അപേക്ഷകരിൽ നിന്നും സിപിഎം, സിപിഐ, കേരള കോൺഗ്രസ്‌ എന്നിവരുടെ നോമിനികളെ ഇൻഫർമേഷൻ കമ്മിഷണർമാരായി നിയമിക്കാൻ ശുപാർശ ചെയ്യുകയായിരുന്നുവെന്നും പറയുന്നു.

വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനം സുതാര്യമായിരിക്കണമെന്ന സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ എല്ലാ സംസ്ഥാന സർക്കാരുകളും കർശനമായി പാലിക്കണമെന്നും നിർദേശമുണ്ടെങ്കിലും മുഖ്യ വിവരാവകാശ കമ്മിഷണർ നിയമനവും സമാന രീതിയിൽ തിരക്കിട്ട് നടത്തുകയായിരുന്നു. പത്രങ്ങളിൽ പരസ്യം ചെയ്യാതെ സർക്കാർ വെബ് സൈറ്റിൽ മാത്രം പരസ്യപെടുത്തിയത് കൊണ്ട് ചുരുക്കം അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. ഔദ്യോഗിക വിജ്ഞാപനം പോലും മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി 18 ദിവസം മുൻപാണ് പുറപ്പെടുവിച്ചതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അർധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മിഷണർമാരെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സുതാര്യവും നീതിപൂർവും നിഷ്പക്ഷവുമായി നിയമിക്കണമെന്ന് എസ്.യു.സി.സി. നിവേദനത്തിൽ ആവശ്യപ്പെട്ടു. 
 

Content Highlights: Information Commissioners Appointment, Petition, Governor, SUCC