നായാട്ടിന് വഴിതേടി കേരളം: പന്നിയെ കൊന്നാല്‍ എങ്ങനെ സംസ്‌കരിച്ചെന്ന് നോക്കേണ്ടെന്ന് മുഖ്യമന്ത്രി

#കെ.ആർ. പ്രഹ്ലാദൻ
ഫോട്ടോ | മാതൃഭൂമി
ഫോട്ടോ | മാതൃഭൂമി

കോട്ടയം: ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ നൽകുകയാണ് ലക്ഷ്യം. നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

നിയമനിർമാണത്തിനായി വനം-നിയമവകുപ്പുകൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. കേന്ദ്ര-സംസ്ഥാന വനം നിയമങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ വനംവകുപ്പിനോട് നിർദേശിച്ചു. എല്ലാ കാര്യങ്ങളും പഠിച്ച് വിദഗ്ധസമിതിയുടെ പരിശോധനയും പൂർത്തിയാക്കിയശേഷമാകും നിയമനിർമാണം.

പന്നിയെ കൊന്നാല്‍ എങ്ങനെ സംസ്‌കരിച്ചെന്ന് നോക്കേണ്ടാ

നാട്ടിലിറങ്ങിയ കാട്ടുപന്നിയെ കൊന്നാല്‍ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണയൊഴിച്ചാണോ സംസ്‌കരിച്ചതെന്ന് നോക്കാന്‍ ഉദ്യോഗസ്ഥര്‍ പോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നായാട്ടിന് അനുമതിയുണ്ട്. പെറ്റുപെരുകുന്ന വന്യമൃഗങ്ങളില്‍ ഒരുഭാഗം നശിക്കണം. അതിന് കേന്ദ്രനിയമം മാറണം-മഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 

Content Highlights: human wildlife conflict in kerala