സർക്കാർ ബോർഡും ഫ്ലാഷ് ലൈറ്റും; നിയമലംഘനം നടത്തിയ കാർ ഉപയോഗിച്ചത് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി

കൊച്ചി: ഗതാഗത നിയമലംഘനത്തില്‍ കുടുങ്ങി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എം.ഡിയുടെ പേരിലുള്ള ഇന്നോവ കാര്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉപയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ഫ്‌ളാഷ് ലൈറ്റും സ്ഥാപിച്ച വാഹനം ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട നിയമലംഘനമായിരുന്നു ഇത്. ചീഫ് ജസ്റ്റിസിനെ യാത്രയാക്കാന്‍ പോകുന്ന വഴി ആലുവ ഫ്‌ളൈ ഓവറിലൂടെ ഫ്‌ളാഷ് ലൈറ്റിട്ട് പോകുന്ന സര്‍ക്കാര്‍ വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ആരുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നും ഉപയോഗിക്കുന്നത് ആരാണെന്നും ജഡ്ജിമാര്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ഉത്തരവായി ആരാഞ്ഞത്.
ഈ ചോദ്യത്തിന് മറുപടിയായാണ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വാഹനം ഉപയോഗിക്കുന്നതെന്ന മറുപടി സര്‍ക്കാര്‍ നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ തിരുവനന്തപുരത്തുള്ള വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ആവശ്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ല.
ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ മുതല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോവുകയാണ്. വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ഫ്‌ളാഷ് ലൈറ്റും സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പിടിവീഴുന്നത്.
മുഹമ്മദ് ഹനീഷിന് വാഹനത്തിന് മുകളില്‍ ഫ്‌ളാഷ് ലൈറ്റ് സ്ഥാപിക്കാന്‍ നിയമപരമായ അധികാരമില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ വാഹനത്തില്‍ കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ചതും നിയമലംഘനമാണ്. എന്നാല്‍, കെ.എം.എം.എല്ലിന്റെ ചുമതലകൂടിയുള്ളതുകൊണ്ടാണ് അദ്ദേഹം ഈ വാഹനം ഉപയോഗിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Content Highlights: Kerala government affidavit in Kerala High court on KMML car