ഡി.വൈ.എഫ്.ഐ. വടകര പോലീസ് സ്‌റ്റേഷൻ മാർച്ചിൽ സംഘർഷം; ആറുപേർക്ക് പരിക്ക്

വടകര: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ അക്രമിച്ച ലഹരിമാഫിയാ സംഘത്തിൽപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് എടുത്തുമാറ്റി സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. ഒരു പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നൂറിലേറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ചിലുണ്ടായിരുന്നു. വന്നയുടൻ ബാരിക്കേഡ് എടുത്തുമാറ്റി നിമിഷങ്ങൾക്കകം ഇവർ സ്റ്റേഷനിലേക്ക് ഓടി. ഓടുന്നതിനിടെ പോലീസ് ലാത്തിവീശി. സ്‌റ്റേഷൻമുറ്റത്തും പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പരിക്കേറ്റ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് മുറിവേറ്റ ബിജു എന്ന പോലീസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഏതാണ്ട് ഒരുമണിക്കൂറോളം സമയം സ്‌റ്റേഷൻ മുറ്റത്തിരുന്ന് മുദ്രാവാക്യം വിളിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകർ, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് ഡിവൈ.എസ്.പി. കെ.കെ. ബിജു ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നേതാക്കൾ പ്രഖ്യാപിച്ച ശേഷമാണ് പിരിഞ്ഞുപോയത്.
Content Highlights: DYFI marched to Vatakara police station demanding arrest of drug mafia members. Clashes broke out as protesters breached barricades and police resorted to lathi-charge. Six people, including five DYFI workers and one policeman, sustained injuries.