ജി.സുധാകരന്റെ വീട്ടിലെത്തി സി.എസ്.സുജാത; അനുനയനീക്കം സജീവം, പാലം ഉദ്ഘാടനത്തിന് മുഖ്യാതിഥിയാക്കി

ആലപ്പുഴ: സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുയയിപ്പിക്കാൻ തീവ്ര ശ്രമങ്ങൾ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും ഒപ്പമുണ്ടായിരുന്നു.
സുധാകരനെ അനയയിപ്പിക്കാൻ ഫോൺവിളിച്ചും പ്രകീർത്തിച്ചും പലവഴിതേടുന്നുണ്ട് സിപിഎം നേതാക്കൾ. ബുധനാഴ്ച വൈകീട്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും സുധാകരനെ വിളിച്ചിരുന്നു. പിന്നാലെയാണ് സുജാതയുടെ സന്ദർശനം. അതൃപ്തി പരസ്യമായി പറഞ്ഞതിന് ശേഷം ഇതാദ്യമാട്ടാണ് ഒരു സിപിഎം നേതാവ് നേരിട്ട് അദ്ദേഹത്തെ കാണാനെത്തുന്നത്.
ഇതിനിടെ നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സുധാകരനെ മുഖ്യാതിഥിയാക്കുകയുംചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. പോസ്റ്ററിൽ ജി.സുധാകരന്റെ ഫോട്ടോ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രി റിയാസ് സുധാകരനെ ഉദ്ഘാടനത്തിന് ഫോണിൽ വിളിച്ച് ക്ഷണിച്ചതായും വിവരമുണ്ട്. പൊതുമരാമത്ത് മുൻ മന്ത്രിയായിരുന്ന തനിക്ക് ഉദ്ഘാടനങ്ങളിലും മറ്റും വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരിഭവം. അനുനയത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പെരുമ്പളം പാലത്തിന്റെ പോസ്റ്ററിൽ സുധാകരനെ ഉൾപ്പെടുത്തിയതെന്നാണ് സൂചന. ശനിയാഴ്ച രാവിലെ 11 -ന് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. എന്നാൽ സുധാകരൻ ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബുധനാഴ്‌ചൈ വകീട്ട് സുധാകരനെ വിളിച്ചുസംസാരിച്ചിരുന്നു. ജി. സുധാകരന്റെ സ്ഥാനാർഥിത്വകാര്യത്തിൽ ഒരു പരിഗണനയുമില്ലെന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞതാണെന്നും പരിഹാസം ഉദ്ദേശിച്ചിരുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞതായാണു വിവരം. ഫെയ്സ്ബുക്ക് പോസ്റ്റിൽ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ സുധാകരൻ അദ്ദേഹത്തോടും ആവർത്തിച്ചു.
Content Highlights: G. Sudhakaran has relinquished his party membership., Top party officials, including C.S. Sujatha and M.V. Govindan, are actively trying to appease him.