കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്റ്റില്‍

കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi
കണ്ടല ബാങ്ക്, ഭാസുരാംഗന്‍ | Photo: Mathrubhumi

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. ഇത് മൂന്നാം തവണയാണ് ഭാസുരാം​ഗനെ അധികൃതർ ചോദ്യം ചെയ്യുന്നത്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവരുടെ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇ.ഡി അറിയിച്ചു.

ബുധനാഴ്ച ഭാസുരാം​ഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. 

കേസില്‍ ഇ.ഡി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ സി.പി.ഐ ഭാസുരാംഗനെ നേരത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഭാസുരാംഗനായിരുന്നു മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്. 

Content Highlights: CPI leader Bhasurangan and his son Akhiljit arrested