കുട്ടികളുടെ കൈപിടിക്കാന്‍ രംഗണ്ണനും അമ്പാനും; വിമര്‍ശനമുയര്‍ന്നതോടെ പിന്മാറ്റം

വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്റര്‍
വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്റര്‍

കൊച്ചി: സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററില്‍ കുട്ടികളുടെ കൈപിടിച്ച് നടത്തുന്നത് രംഗണ്ണനും അമ്പാനും. ട്രെന്‍ഡിന്റെ ചുവടുപിടിച്ചിറക്കിയ പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് മനോരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെ വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചു. പകരം തിരുത്തിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

സി.ജെ. ജോണിന്റെ കുറിപ്പിലെ പ്രസക്ത ഭാഗം: 'യുവ പ്രേക്ഷകരുടെ മനം കവരാന്‍ പോന്ന വിധത്തില്‍ അടിയും കുടിയും പുകവലിയുമൊക്കെ മാന്യവത്കരിക്കുന്ന കാര്‍ട്ടൂണ്‍ പരിവേഷം ചാര്‍ത്തിയ കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനും. ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടവരെന്ന് പരോക്ഷമായി പറയുന്നത് പോലെയായായി ഇത്. ജനപ്രിയതയെ മാത്രം മുന്‍നിര്‍ത്തിയാകരുത് കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്ററുകള്‍. കോപ്പി ക്യാറ്റ് പ്രവണത കൂടുതലുള്ള വിഭാഗമാണവര്‍. അവരുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് ഉപദേശകരുടെ കുപ്പായം നല്‍കി ഈ കഥാപാത്രങ്ങളെ ഇറക്കിവിട്ടവര്‍ സിനിമ ഒന്ന് കൂടി കാണുക. ഇവര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റേറ്റിങ് ശ്രദ്ധിക്കുക. നിര്‍ദോഷമെന്ന് തോന്നുന്ന ഇത്തരം ചെയ്തികള്‍ സോഷ്യല്‍ ലേണിങ് തിയറി പ്രകാരം കുട്ടികളില്‍ ചെയ്യാന്‍ ഇടയുള്ള അപകടങ്ങളെ കുറിച്ച് പഠിക്കുക. ഇതൊക്കെ മാതൃകയാക്കിയുള്ള പെരുമാറ്റ വൈകല്യങ്ങളുമായി മാനസികാരോഗ്യ ക്ലിനിക്കുകളില്‍ വരുന്ന കുട്ടികളെയും മാതാപിതാക്കളെയും കണ്ട് നെടുവീര്‍പ്പിടാം' - ഈ കുറിപ്പ് കണ്ടപ്പോള്‍ വനിതാ ശിശുക്ഷേമ വകുപ്പിന് പോസ്റ്റര്‍ പിന്‍വലിക്കേണ്ടിവന്നു.

ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ അനൗചത്യം തിരുത്തിയ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നടപടിയെ സി.ജെ. ജോണ്‍ അഭിനന്ദിച്ചു. അഭിനന്ദനമറിയിച്ചിട്ട കുറിപ്പിനൊപ്പം സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി ആവേശത്തിലെ രംഗണ്ണനെ ദത്തെടുത്തോ എന്ന സംശയവും ഉന്നയിച്ചു. പോലീസ്, സിവില്‍സപ്ലൈസ്,ആരോഗ്യ വകുപ്പ്, എന്നീ വകുപ്പുകളുടെ പോസ്റ്ററുകള്‍ പോസ്റ്റില്‍ ചേര്‍ത്തുകൊണ്ടായിരുന്നു കുറിപ്പ്‌


 

Content Highlights: controversial school open poster