വാഹനങ്ങളുടെ മുകളിലേക്ക് കോൺക്രീറ്റ് മിശ്രിതം അടങ്ങിയവെള്ളം;അരമണിക്കൂറിൽ വിറ്റഴിഞ്ഞത് 72 കുപ്പിവെള്ളം

അരൂര്‍: ഉയരപ്പാത നിര്‍മാണം അതിവേഗം പുരോഗമിക്കുന്ന അഞ്ചാം റീച്ചിലെ അരൂര്‍ അമ്പലത്തിനും ബൈപ്പാസിനും ഇടയില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെ വാഹനങ്ങളാകെ പെട്ടു. എസ്എന്‍ നഗറിന് സമീപം കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ ഇതിലെ കോണ്‍ക്രീറ്റ് മിശ്രിതം അടങ്ങുന്ന വെള്ളം വാഹനങ്ങളിലേക്ക് വീഴുകയായിരുന്നു.
കാര്‍, ബൈക്ക് അടക്കം 10-ലധികം വാഹനങ്ങളില്‍ കോണ്‍ക്രീറ്റ് മിശ്രിതം അടങ്ങുന്ന ജലം വീണു. ഇത് ഉണങ്ങിയാല്‍ വാഹനത്തില്‍നിന്നും കഴുകിയാല്‍ പോകില്ല എന്നതിനാല്‍ അപ്പോള്‍ത്തന്നെ വാഹന ഉടമകളെല്ലാം സമീപത്തെ കടയിലെത്തി കുപ്പിവെള്ളം വാങ്ങി മിശ്രിതത്തിന് മുകളില്‍ ഒഴിച്ചു. അരമണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒരു ലിറ്ററിന്റെ ആറുപെട്ടി, അതായത് 72 കുപ്പി വെള്ളമാണ് വിറ്റുതീര്‍ന്നതെന്ന് സംഭവം നടന്നതിന് സമീപത്തുള്ള തളിക റസ്റ്ററന്റ് ഉടമ ഷെഫീക്ക് പറഞ്ഞു.
മുത്തശിയെ ആശുപത്രിയില്‍ കാണിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാണാവള്ളി വാഴത്തറ വെളി സ്വദേശി ശരത്തിന്റെയടക്കം കാറില്‍ ഈ മിശ്രിതം വീണു. സംഭവം നടക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ ഉത്തരവാദപ്പെട്ടവരാരും ഇല്ലായിരുന്നു എന്നും വാഹന ഉടമകള്‍ പ്രതികരിച്ചു. സമീപത്തെ കടയില്‍ വെള്ളം തീര്‍ന്നതിനെത്തുടര്‍ന്ന് ചിലര്‍ സോഡ വാങ്ങിയും മിശ്രിതം വാഹനത്തില്‍നിന്നും കഴുകിക്കളഞ്ഞു.
Content Highlights: concrete mix liquid fell on vehicles in aroor