ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: സംഘര്‍ഷത്തില്‍ എം.പിക്ക് നേരെയും കയ്യേറ്റം

സംഘര്‍ഷത്തില്‍ കല്ലേറില്‍പൊട്ടിയ വാഹനത്തിന്റെ ഗ്ലാസ്, തിരഞ്ഞെടുപ്പ് സ്ഥലം|photo:mathrubhumi
സംഘര്‍ഷത്തില്‍ കല്ലേറില്‍പൊട്ടിയ വാഹനത്തിന്റെ ഗ്ലാസ്, തിരഞ്ഞെടുപ്പ് സ്ഥലം|photo:mathrubhumi

കോഴിക്കോട് : ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുത്തിനിടെ സംഘര്‍ഷം. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ്  മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം പിന്തുണയോടെ മത്സരിക്കുന്നത്. 35000- നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  കോണ്‍ഗ്രസിന്റെ കൈവശമുളള  ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരെ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു

ഇതിനിടയില്‍ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് ആരോപണവുമായി വോട്ടന്മാര്‍ രംഗത്തെത്തി. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി കോവൂര്‍ സ്വദേശി  പ്രസീദ് വെളിപ്പെടുത്തി.കോവൂര്‍  എട്ടാം നമ്പര്‍ ബൂത്തില്‍ ആയിരുന്നു വോട്ട് . കള്ള വോട്ടിന് പിന്നില്‍ നിലവിലെ ഭരണ സമിതി എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 

ഇതിനൊപ്പം 78-കാരനായ പി.എസ് ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നും ആരോപണമുയര്‍ന്നു. ക്യൂ നിന്ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തന്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞെന്ന് ജയപ്രകാശ് . താന്‍ സ്ഥിരമായി കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളെന്നും ജയപ്രകാശ് പറഞ്ഞു.

Content Highlights: Chevayur Bank Election: Clash, Allegations