ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം കര്‍ണാടകത്തിലേക്കും

കോഴിക്കോട് ബൈപ്പാസിനു സമീപം തൊണ്ടായാടിന് അടുത്ത് നെല്ലിക്കോട്ട് കണ്ടെത്തിയ വെടിയുണ്ടകള്‍ സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ അനില്‍ ശ്രീനിവാസന്‍ പരിശോധിക്കുന്നു.
കോഴിക്കോട് ബൈപ്പാസിനു സമീപം തൊണ്ടായാടിന് അടുത്ത് നെല്ലിക്കോട്ട് കണ്ടെത്തിയ വെടിയുണ്ടകള്‍ സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ അനില്‍ ശ്രീനിവാസന്‍ പരിശോധിക്കുന്നു.

കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിക്കും. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ അനധികൃതമായി വെടിയുണ്ടകള്‍ ലഭിച്ചിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അയല്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.

വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മ്മിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും പുണെയിലുമായാണ് വെടിയുണ്ടകള്‍ നിര്‍മ്മിച്ചത്. ഒരു കമ്പനിയുടെ വെടിയുണ്ട അഞ്ചുവര്‍ഷം പഴക്കമുള്ളതും മറ്റ് മൂന്ന് കമ്പനികളുടേത് പത്ത് മുതല്‍ പതിനഞ്ച് വര്‍ഷംവരെ പഴക്കമുള്ളതുമാണ്. 

ബാച്ച് നമ്പര്‍ ലഭിക്കാത്തതുകൊണ്ട് ബാലിസ്റ്റിക് പരിശോധനയില്‍ ലഭിച്ച ചില അക്ഷരങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് വിദേശത്തെ കമ്പനിയിലേക്ക് എത്തിയത്. വിദേശ കമ്പനികളോട് വിതരണത്തെ കുറിച്ച് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷണ സംഘം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ച്ചയാണ് നെല്ലിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് .22 റൈഫിളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകള്‍ കണ്ടെത്തിയത്. വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്‌സില്‍നിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlights: bullets found abandoned in kozhikode; probe will be extended to Karnataka