നേമത്ത് രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രനും വി. മുരളീധരനും പട്ടികയിൽ;35 മണ്ഡലങ്ങളിലെ സാധ്യത പട്ടിക

#സ്വന്തം ലേഖകൻ
രാജീവ് ചന്ദ്രശേഖർ (ഫയൽചിത്രം) | ശോഭാ സുരേന്ദ്രൻ | ചിത്രം: ബി. മുരളീകൃഷ്ണൻ, മാതൃഭൂമി | വി. മുരളീധരൻ | ചിത്രം: എസ്. ശ്രീകേഷ്, മാതൃഭൂമി
രാജീവ് ചന്ദ്രശേഖർ (ഫയൽചിത്രം) | ശോഭാ സുരേന്ദ്രൻ | ചിത്രം: ബി. മുരളീകൃഷ്ണൻ, മാതൃഭൂമി | വി. മുരളീധരൻ | ചിത്രം: എസ്. ശ്രീകേഷ്, മാതൃഭൂമി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക തയ്യാർ. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ പ്രഥമപരിഗണന ആർ. ശ്രീലേഖയ്ക്കാണ്. കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും.

ചൊവ്വാഴ്ച ചേർന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നൽകിയത്. ഇത് ഉടൻതന്നെ കേന്ദ്രനേതൃത്വത്തിന് കൈമാറും. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകൾ വീതമാണ് പരിഗണനയിൽ. എന്നാൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനി മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു.

കഴിവുള്ളവർക്കും വിജയസാധ്യത മത്സരിക്കാൻ അവസരം എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. നേമത്ത് ബിജെപിക്ക് രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഈ രണ്ടിടത്തെയും ഭാഗവാഹികളുടെ യോഗം ഇന്നലെത്തന്നെ പാർട്ടിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ചേർന്നിരുന്നു. ഇത്തരത്തിൽ നേമത്ത് മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി രാജീവ് ചന്ദ്രശേഖർ മുന്നോട്ടുപോവുകയാണ്.

വട്ടിയൂർക്കാവിലാണ് കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെങ്കിലും അദ്ദേഹത്തോട് മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രന് പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ സാധ്യത. എം.ടി. രമേശിന് തൃശൂർ അല്ലെങ്കിൽ കോഴിക്കോട് സീറ്റ് നൽകാനാണ് ധാരണ. സി. കൃഷ്ണകുമാർ മലമ്പുഴയിൽതന്നെ മത്സരിക്കും.

എ-ക്ലാസ് മണ്ഡങ്ങളിൽ വട്ടിയൂർക്കാവിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഇവിടെ നേതൃത്വം പ്രഥമ പരിഗണന നൽകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽനിന്ന് വിജയിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയ്ക്കാണ്. നിലവിൽ നഗരസഭാ കൗൺസിലറായ ശ്രീലേഖ അടുത്ത അഞ്ചുവർഷത്തേക്ക് ഇനിയൊരു മത്സരത്തിനില്ല എന്ന നിലപാടാണ് നേരത്തെ മുന്നോട്ടുവെച്ചിരുന്നത്.

എന്നാൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ അവർ തീരുമാനം മാറ്റിയേക്കാം എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ കരമന ജയന്റെ പേരാണ് പരിഗണനയിൽ. എന്നാൽ അതിനൊപ്പം തന്നെ കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ മത്സരിച്ച നടൻ കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ട്. നിലവിൽ മത്സരിപ്പിക്കേണ്ടവരുടെ സാധ്യത പട്ടികയിൽ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇല്ല എന്നതും ശ്രദ്ധേയമാണ്. 

Content Highlights: BJP prepares for Kerala Assembly elections, finalizing candidate list for 35 constituencies. Key names like Rajiv Chandrasekhar and R. Sreekalekha emerge. Get the latest updates!