തൊഴിലിന്റെ പേരില്‍ അവഹേളിച്ചു; ഡി.സി.സി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാര്‍ബര്‍മാരുടെ സംഘടന

സിപി മാത്യു | photo: mathrubhumi
സിപി മാത്യു | photo: mathrubhumi

നെടുങ്കണ്ടം: ബാര്‍ബര്‍ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മാപ്പുപറയാതെ  അദ്ദേഹത്തിന്റെ മുടിവെട്ടില്ലെന്ന് ബാര്‍ബര്‍മാരുടെ സംഘടന. ബാര്‍ബര്‍ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷന്‍ അസോസിയേഷന്‍ (കെഎസ്ബിഎ) ആരോപിച്ചു. 

'മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍ പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരയ്ക്കാനല്ല നടക്കുന്നതെന്ന് സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നു' എന്ന മാതൃവിന്റെ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വണ്ടിപ്പെരിയാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിര്‍മിച്ച മാലിന്യക്കുഴി മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയായിരുന്നു ഡിസിസി പ്രസിഡന്റിന്റെ വിവാദ പരാമര്‍ശം. 

ഇതില്‍ പ്രതിഷേധിച്ച് കെഎസ്ബിഎ ഇടുക്കി ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തില്‍ മാത്യു ഖേദം പ്രകടിപ്പിക്കുന്നതുവരെ ജില്ലയില്‍ ഒരു ബാര്‍ബര്‍ ഷോപ്പിലും അദ്ദേഹത്തിന്റെ മുടി മുറിക്കേണ്ടെന്ന് അസോസിയേഷന്‍ തീരുമാനിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തോട് സംസാരിച്ചെങ്കിലും തന്റെ പ്രസ്താവന പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ഡി.സി.സി.പ്രസിഡന്റ് തയാറായില്ലെന്നും കെഎസ്ബിഎ നേതാക്കള്‍ ആരോപിച്ചു.

content highlights: barbers association banned idukki dcc president cp mathew

Content Highlights: