സാബു ജേക്കബ് എന്നെ മത്സരിപ്പിച്ചത് കൂടുതൽ പണം വാങ്ങാൻ, ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നു- അഖിൽ മാരാർ

#സ്വന്തം ലേഖകന്‍
അഖിൽ മാരാർ | ഫോട്ടോ: Facebook
അഖിൽ മാരാർ | ഫോട്ടോ: Facebook

കൊച്ചി: ട്വന്റി 20 പാർട്ടി വിട്ടതിനു പിന്നാലെ പാർട്ടി അധ്യക്ഷനും കിറ്റെക്‌സ് എംഡിയുമായ സാബു എം. ജേക്കബിനെതിരേ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം അഖിൽ മാരാർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനായാണ് തൃക്കാക്കര മണ്ഡലത്തിൽ മത്സരിപ്പിച്ചതെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നു സാബുവിന്റെ ലക്ഷ്യമെന്നും അഖിൽ ആരോപിച്ചു.

ട്വന്റി 20 വഴി കൊട്ടാരക്കരയിൽ മത്സരിക്കാനാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ അഖിൽ മാരാർ പറഞ്ഞു. 'കൊട്ടാരക്കരയിൽ അമ്പതിനായിരം വോട്ട് നേടാനാകുമെന്നും വിജയിക്കാനാകുമെന്നും പ്രതീക്ഷ ഉണ്ടായിരുന്നു. കുറഞ്ഞത് രണ്ടാംസ്ഥാനത്തെങ്കിലും എത്താമായിരുന്നു. അതിനാലാണ് ട്വന്റി ട്വന്റിയുടെ ഭാഗമായത്. എന്നാൽ, എന്നെ കൊട്ടാരക്കരയിൽ നിന്ന് വെട്ടി. പിന്നീട്, ബിജെപിയുടെ എ ക്ലാസ് സീറ്റുകളിൽ ഒന്നായ തൃപ്പൂണിത്തുറ എനിക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ടായി. എനിക്കുവേണ്ടിയാണ് രാജീവ് ചന്ദ്രശേഖർ ട്വന്റി ട്വന്റിയ്ക്ക് തൃപ്പൂണിത്തുറ നൽകിയത്. എന്നാൽ, എന്റെ രാഷ്ട്രീയഭാവി തകർക്കാൻ വേണ്ടി തൃക്കാക്കരയിലേക്ക് മാറ്റുകയായിരുന്നു.'

'മാർച്ച് 15ന് തന്നെ പിൻമാറാനുള്ള സന്നദ്ധത കാണിച്ച് ഞാൻ സാബു ജേക്കബിന് സന്ദേശം അയച്ചിരുന്നു. ഇതുസംബന്ധിച്ച് ഞാൻ സാബു ജേക്കബുമായി സംസാരിച്ചു. വലിയ തർക്കമുണ്ടായി. നിങ്ങളെ വെടിവെച്ച് കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യും എന്നുവരെ പറഞ്ഞിരുന്നു. എന്നാൽ, പുള്ളിക്ക് പുള്ളിയുടെ കാര്യം മാത്രമാണ് പ്രധാനം. ട്വന്റി 20ക്ക് ഈ തിരഞ്ഞെടുപ്പിലേക്ക് ബിജെപി സംഘടനാപരമായി പണം കൊടുത്തിട്ടുണ്ട്. ട്വന്റി 20 തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ മത്സരിച്ചത് കണക്കു പറഞ്ഞ് പൈസ വാങ്ങിക്കാനാണ്. ഞാനുൾപ്പെടെയുള്ള ആളുകളെ കൊണ്ടുവരുമ്പോൾ കൂടുതൽ പണം വാങ്ങാൻ പറ്റും. അതിന്റെ പഴി ഞാൻ കേൾക്കേണ്ട ആവശ്യമില്ല.' -അഖിൽ മാരാർ കൂട്ടിച്ചേർത്തു.

Content Highlights: Akhil Marar accuses Sabu Jacob of ruining his political prospects., Claims Twenty20 contested 19 seats to secure BJP election funds., Marar alleges he was forced to contest in Thrikkakara instead of Kottarakkara., Serious allegations regarding financial motives behind candidate selection.