യുഎസ് തീരുവ: തിരുപ്പൂരിൽ 2,000 കോടിയുടെ ഓർഡറുകൾ പ്രതിസന്ധിയിൽ; നഷ്ടം സഹിച്ച് കയറ്റിയയക്കാൻ ശ്രമം

കോയമ്പത്തൂർ: അമേരിക്കയുടെ 50 ശതമാനംതീരുവ നിലവിൽവന്നതോടെ, നേരത്തേ ലഭിച്ച ഓർഡർപ്രകാരം നിർമിച്ചുകൊണ്ടിരിക്കുന്ന 2,000 കോടിയുടെ വസ്ത്രങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിലാണെന്ന് തിരുപ്പൂരിലെ കയറ്റുമതിക്കാർ. നഷ്ടം സഹിച്ചും ഇവ അമേരിക്കയിലേക്കുതന്നെ അയയ്‌ക്കാനാണ് ശ്രമം. കമ്പനികളും കയറ്റുമതിസ്ഥാപനങ്ങളും നഷ്ടം പങ്കുവെക്കുന്ന വിധത്തിലുള്ള ചർച്ചകളാണ് നടക്കുന്നതെന്ന് തിരുപ്പൂർ എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ പറഞ്ഞു.
അമേരിക്കൻ കമ്പനികളിലേക്കെടുത്ത ഓർഡർപ്രകാരം നിർമിച്ച വസ്ത്രങ്ങൾ നിബന്ധനകളനുസരിച്ച് മറ്റൊരുരാജ്യത്തേക്കും കയറ്റുമതി ചെയ്യാനാവില്ല. ചുരുക്കത്തിൽ നഷ്ടംസഹിച്ചും ഇവ അമേരിക്കയിലേക്കുതന്നെ അയയ്‌ക്കേണ്ടിവരും. ഇതിനായി കയറ്റുമതി ഓർഡർ എടുത്ത തിരുപ്പൂരിലെ കമ്പനികളും അമേരിക്കയിൽ ചരക്കു വാങ്ങുന്ന ഏജൻസിയും തമ്മിൽ നഷ്ടം പങ്കുവെക്കാനുള്ള കരാറുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ 500 മുതൽ 600കോടിരൂപവരെ തിരുപ്പൂരിലെ കമ്പനികൾക്ക് നഷ്ടംവരുമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
സാധാരണ 60 മുതൽ 90 ദിവസംവരേക്കാണ് കയറ്റുമതി ഓർഡറുകൾ ലഭിക്കുന്നതെന്ന് അസ്‌മാര അപ്പാരൽസ് ജനറൽ മാനേജറും മലയാളിയുമായ ലിജുരാജൻ പറഞ്ഞു. ഇതിനകം ഓർഡർപ്രകാരമുള്ള വസ്ത്രങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യണം. അമേരിക്കയിലേക്ക് വർഷം 1,000 കോടി രൂപയുടെ തുണിത്തരങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ 25 ശതമാനം പിഴച്ചുങ്കം പങ്കുവെച്ച് ഓർഡറുകൾ കയറ്റുമതിചെയ്യാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Tirupur exporters struggle with $250M worth of garments due to new US tariffs