മെഡിക്കല്‍ പ്രവേശനം: എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജി തള്ളി

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി
സുപ്രീം കോടതി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഒഴിഞ്ഞ് കിടന്ന എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഒഴിഞ്ഞ് കിടക്കുന്ന എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റുമെന്ന് പ്രോസ്‌പെക്ടസില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസ്‌പെക്ടസിലെ ഈ വ്യവസ്ഥ ആരും കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഒഴിഞ്ഞ് കിടക്കുന്ന എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വിഷയം നിലവില്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനയില്‍ ആണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെ തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നീ കോളേജുകളും 38 എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

Content Highlights: SC Rejects plea against reverting unfilled NRI quota seats to general category