രാജ്യസഭാ തിരഞ്ഞെടുപ്പ്; യുപിയിലും ബിജെപിക്ക് നേട്ടം, എസ്.പിയുടെ മൂന്നാം സ്ഥാനാര്‍ഥി തോറ്റു

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ലഖ്‌നൗ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബി.ജെ.പിക്ക് അട്ടിമറി ജയം. ആകെയുള്ള പത്ത് ഒഴിവില്‍ എട്ടു സീറ്റിലും ബി.ജെ.പി. ജയിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. നിലവിലെ കക്ഷിനില പ്രകാരം എസ്.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്ന ഒരു സീറ്റിലാണ് ബി.ജെ.പി. അട്ടിമറി വിജയം നേടിയത്.

ബി.ജെ.പി. എട്ടാം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 37 വോട്ടുലഭിച്ചാല്‍ ഓരോ സ്ഥാനാര്‍ഥിക്കും വിജയം ഉറപ്പിക്കാമായിരുന്നു. ജയ ബച്ചന്‍, അലോക് രഞ്ജന്‍, രാംജിലാല്‍ സുമന്‍ എന്നിവരായിരുന്നു എസ്.പി. സ്ഥാനാര്‍ഥികള്‍. സഞ്ജയ് സേഥായിരുന്നു ബി.ജെ.പിയുടെ എട്ടാം സ്ഥാനാര്‍ഥി.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ എസ്.പിക്ക് 108 എം.എല്‍.എമാരും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് എസ്.പി. അംഗങ്ങള്‍ ജയിലിലായതിനാല്‍ വോട്ടുചെയ്യാന്‍ സാധിച്ചില്ല. മറ്റൊരാള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

മൂന്നാം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള അംഗങ്ങളുടെ കുറവ് കൂടാതെ എസ്.പിയുടെ ഏഴുപേരും എസ്.ബി.എസ്.പിയുടെ രണ്ടുപേരും ക്രോസ് വോട്ട് ചെയ്തതോടെയാണ് എസ്.പിയുടെ മൂന്നാം സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ബി.എസ്.പിയുടെ ഒരു എം.എല്‍.എയുടെ വോട്ടും ബി.ജെ.പിക്ക് ലഭിച്ചു.

Content Highlights: rajya sabha polls bjp wins eight seats sp two uttar pradesh