ജോർജ് കുര്യൻ അടക്കം 12 പേർ രാജ്യസഭയിലേക്ക്; ബിജെപിയുടെ 9 അംഗങ്ങൾ, കോൺഗ്രസിൽനിന്ന് അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ബി.ജെ.പി. അംഗങ്ങളും എന്‍.ഡി.എ. ഘടകകക്ഷികളായ എന്‍.സി.പി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
ഇതോടെ രാജ്യസഭയില്‍ ബി.ജെ.പി. അംഗസംഖ്യ 96 ആയി. എന്‍.ഡി.എയുടെ അംഗനില 112-ലേക്ക് ഉയര്‍ന്നു. ഇതോടെ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ 85 ആവും.
അസമില്‍നിന്ന് മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തേലി, ബിഹാറില്‍നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാമയില്‍നിന്ന് കിരണ്‍ ചൗധരി, മധ്യപ്രദേശില്‍നിന്ന് ജോര്‍ജ് കുര്യന്‍, മഹാരാഷ്ട്രയില്‍നിന്ന് ധിര്‍യ ശീല്‍ പാട്ടീല്‍, ഒഡിഷയില്‍നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍നിന്ന് രവ്‌നീത് സിങ് ബിട്ടു, ത്രിപുരയില്‍നിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരാണ് രാജ്യസഭയിലെത്തിയ ബി.ജെ.പി. അംഗങ്ങള്‍.
തെലങ്കാനയില്‍നിന്ന് അഭിഷേക് മനു സിങ്‌വിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്‍.സി.പിയുടെ നിതിന്‍ പാട്ടീല്‍ മഹാരാഷ്ട്രയില്‍നിന്നും ആര്‍.എല്‍.എമ്മിന്റെ ഉപേന്ദ്ര കുശ്‌വാഹ ബിഹാറില്‍നിന്നും രാജ്യസഭയിലെത്തും.
245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജമ്മുവില്‍നിന്നുള്ള നാല് അംഗങ്ങളുടേയും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യേണ്ട നാല് അംഗങ്ങളുടെയും ഒഴിവാണ് നിലവിലുള്ളത്.
Content Highlights: 12 Members Elected Unopposed To Rajya Sabha