പഹല്‍ഗാമിലെ ഭീകരര്‍ മലയാളിയുടെ ക്യാമറയില്‍, മറ്റ് സ്ഥലങ്ങളിലും എത്തി; ദൃശ്യങ്ങൾ NIA യ്ക്ക് കൈമാറി

വീഡിയോ ഗ്രാബ് ഇമേജ്‌| Mathrubhumi news
വീഡിയോ ഗ്രാബ് ഇമേജ്‌| Mathrubhumi news

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ പുറത്ത്. മലയാളിയായ ശ്രീജിത്ത് രമേശന്‍ പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് ഭീകരവാദികളുടെ ചിത്രങ്ങള്‍ പതിഞ്ഞത്.

പുണെയില്‍ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് രമേശന്‍ ഏപ്രില്‍ 18ന് കുടുംബവുമായി കശ്മീരില്‍ അവധി ആഘോഷത്തിനെത്തിയതായിരുന്നു. ഈ സമയത്ത് കുടുംബവുമായുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അതുവഴി കടന്നുപോയ ഭീകരരും ഫോണില്‍ പതിഞ്ഞത്. പഹല്‍ഗാം ടൗണില്‍ നിന്ന് ഏഴര കിലോമീറ്റര്‍ മാറി ബേതാബ് വാലിയെന്ന വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ഇവിടെവെച്ച് തന്റെ മകളുടെ ഡാന്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആകസ്മികമായി അതുവഴി കടന്നുപോയ ഭീകരര്‍ ക്യാമറയില്‍ പതിയുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ 22 ന് ഭീകരാക്രമണം നടക്കുകയും അതിലുള്‍പ്പെട്ടവരുടെ രേഖാ ചിത്രങ്ങളും ഫോട്ടോകളും സുരക്ഷാ സേനപുറത്തുവിട്ടിരുന്നു. ഇവ കണ്ടാണ് ശ്രീജിത്ത് രമേശന്‍ ഇവരെ തിരിച്ചറിഞ്ഞത്. 

ഇതോടെ അദ്ദേഹം നേരിട്ട് എന്‍ഐഎയെ സമീപിക്കുകയും അവര്‍ക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് എന്‍ഐഎ ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 

ബേതാബ് വാലിയില്‍ ഇവര്‍ എത്തിയെന്ന് തെളിഞ്ഞതോടെ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് സംശയിക്കുന്നത്. പഹല്‍ഗാം താഴ്‌വരയ്‌ക്കൊപ്പം മറ്റു സ്ഥലങ്ങളും ആക്രമണത്തിനായി ഭീകരര്‍ തിരഞ്ഞെടുത്തിരുന്നു. അന്നേദിവസം ആയിരത്തോളം ടിക്കറ്റുകളാണ് പഹല്‍ഗാമില്‍ വിറ്റുപോയത്. ഈ സ്ഥലത്ത് സുരക്ഷ കാര്യമായി ഉണ്ടായിരുന്നില്ല.  ഈ സ്ഥലം വിനോദസഞ്ചാരത്തിനായി തുറന്നുകൊടുത്തത് സുരക്ഷാ ഏജന്‍സികളുടെ അറിവോടയല്ല എന്നാണ് പുറത്തുവരുന്ന വിവരം. അതാണ് വേണ്ടത്ര സുരക്ഷ ഇല്ലാതെ പോയത്. 

ഈ സാഹചര്യമാണ് ഭീകരവാദികള്‍ മുതലെടുത്തത്. നിരന്തരമായി നിരീക്ഷിച്ച ആക്രമണം നടത്തേണ്ട സ്ഥലമായി ഭീകരര്‍ പഹല്‍ഗാം താഴ്‌വര തിരഞ്ഞെടുത്തു. ഇതിനു ചുറ്റുമുള്ള പൈന്‍മര കാടുകളില്‍ കൂടി ഇവിടേക്ക് ആയുധധാരികളായെത്തിയ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയതിന് ശേഷം കാട്ടിലേക്ക് കടന്നു. ഭീകരരെ കണ്ടെത്താനുള്ള വ്യാപകമായ തിരച്ചിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
 

Content Highlights: A Malayalam tourist`s video captured terrorists before the Palhalgam attack.