‘ഇരട്ട എൻജിൻ ഗുണഗണങ്ങൾ’ വാഴ്ത്തി നാഗാലാൻഡിലും മേഘാലയയിലും മോദിയുടെ റാലി

കൊഹിമ/ഷില്ലോങ്: കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേപാർട്ടിയുടെ സർക്കാർ അധികാരത്തിലിരിക്കുമ്പോഴുള്ള ‘ഇരട്ട എൻജിൻ ഗുണഗണങ്ങൾ’ വാഴ്ത്തി നാഗാലാൻഡിലും മേഘാലയയിലും പ്രധാനമന്തി നരേന്ദ്രമോദിയുടെ റാലി. ദിമാപുരിലും ഷില്ലോങ്ങിലും മണിക്കൂറുകളുടെ ഇടവേളയിൽ ഇരട്ടപ്രചാരണമാണ് വെള്ളിയാഴ്ച നടന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പണം ചോർത്താനുള്ള എ.ടി.എമ്മായിട്ടാണ് കോൺഗ്രസ് പ്രയോജനപ്പെടുത്തിയതെന്ന് നാഗാലാൻഡിലെ റാലിയിൽ മോദി കുറ്റപ്പെടുത്തി. ഡൽഹിയിലിരുന്നാണ് അവർ ഈ മേഖലയെ നിയന്ത്രിച്ചത്. വടക്കുകിഴക്കിന്റെ വികസനത്തിനായുള്ള പണം സ്വന്തം വികസനത്തിനായി വഴിതിരിച്ചു വിട്ടു. എന്നാൽ എട്ടു സംസ്ഥാനങ്ങളെ ഐശ്വര്യത്തിന്റെ ‘അഷ്ട ലക്ഷ്മി ദേവത’മാരായാണ് ബി.ജെ.പി. കാണുന്നത്. ഈ മേഖലയുടെ വികസനത്തിനും സമാധാനത്തിനുമായാണ് ബി.ജെ.പി. പ്രയത്നിക്കുന്നത്. അതിന്റെ ഭാഗമായാണ് സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്‍പ) എടുത്തുകളയുന്നത്- അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ കോൺഗ്രസിനെതിരേ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി ഉയർത്തിയത്.
Content Highlights: narendra modis rally at meghalaya and nagaland