മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു; 50 കമ്പനി കേന്ദ്രസേനയെക്കൂടി അയച്ച് ആഭ്യന്തരമന്ത്രാലയം

മണിപ്പുരിൽ നിന്ന് | Photo:PTI
മണിപ്പുരിൽ നിന്ന് | Photo:PTI

ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘര്‍ഷം തുടരുന്നതിനിടെ കൂടുതൽ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സി.ആര്‍.പി.എഫില്‍ നിന്ന് 35 യൂണിറ്റും ബി.എസ്.എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. 

ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. നവംബർ 12-ന് അർധസൈനിക വിഭാഗങ്ങളിൽ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വിവിധ സേനാ വിഭാ​ഗങ്ങളിലായി 218 കമ്പനികൾ മണിപ്പുരിലുണ്ട്(CRPF-115, BSF-84, ITBP-5, SSB-6). കൂടാതെ, സൈന്യവും അസം റൈഫിൾസും സംസ്ഥാനത്തുണ്ട്.

ജിരിബാമിൽനിന്ന് സായുധ ­വിഭാഗക്കാർ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം ­കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുർ സംഘർഷഭരിതമായത്. കാണാതായ ഒരാളുടെ മൃതദേഹംകൂടി കച്ചാർ ജില്ലയിലെ ബരാക് നദിയിൽനിന്ന് കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്കാരം നടത്താൻ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.

Content Highlights: Manipur, Centre to send 50 additional companies of CRPF, BSF amid fresh violence