വിവാദ കടല്‍ മണല്‍ ഖനനം; കേരളത്തിലേക്ക് ഒരു കമ്പനിപോലുമെത്തിയില്ല, കേന്ദ്രത്തിന് തിരിച്ചടി

#സി.പി. ശ്രീഹര്‍ഷന്‍
എഐ സഹായത്താല്‍ നിര്‍മിച്ച പ്രതീകാത്മക ചിത്രം
എഐ സഹായത്താല്‍ നിര്‍മിച്ച പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവാദമുയര്‍ത്തിയ കടല്‍മണല്‍ ഖനനത്തിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോയ കേന്ദ്രസര്‍ക്കാരിന് കേരളത്തില്‍ തിരിച്ചടി. ഈ മാസം 15-നകം ടെന്‍ഡര്‍രേഖകള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഖനനമന്ത്രാലയം വിജ്ഞാപനമിറക്കിയെങ്കിലും കേരളത്തിലേക്ക് ഒരു കമ്പനിപോലുമെത്തിയില്ല. കടല്‍മണല്‍ ഖനനത്തിനെതിരേ എതിര്‍പ്പുകളുയര്‍ന്നതാണ് ഖനനകമ്പനികളെ പിന്തിരിപ്പിച്ചത്. ഇതോടെ വിദേശകമ്പനികള്‍ക്കും ഉപകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്നറിയിച്ച് കേന്ദ്രം വ്യവസ്ഥകളില്‍ ഭേദഗതിവരുത്തി. ടെന്‍ഡര്‍ തീയതി ഈ മാസം 28 വരെ നീട്ടി.

നിലവിലെ വ്യവസ്ഥയനുസരിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്കും അവരുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനാകുന്നത്. ഗുരുതര പാരിസ്ഥിതികാഘാതം വരുത്തുന്നതാണ് കടല്‍മണല്‍ ഖനനനീക്കമെന്നാണ് ആശങ്ക. ഇതിനെതിരേ വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. ടെന്‍ഡര്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് കേരളം വീണ്ടും കത്തുനല്‍കിയേക്കും. ഗുജറാത്തിലെ പോര്‍ബന്തര്‍, അന്തമാന്‍-നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവിടങ്ങളിലാണ് കേരളത്തിനുപുറമേ കടല്‍മണല്‍ ഖനനത്തിനായി കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചത്. പോര്‍ബന്തറിലെ ദ്വാരകയിലേക്കും അന്തമാനിലേക്കും ഒട്ടേറെ കമ്പനികള്‍ താത്പര്യമറിയിച്ച് മുന്നോട്ടുവന്നതായാണ് കേന്ദ്ര ഖനനമന്ത്രാലയ വൃത്തങ്ങളില്‍നിന്നുള്ള സൂചന.

കേന്ദ്രം വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി

കൊല്ലം പരപ്പിലെ 242 ചതുരശ്ര കി.മീ പ്രദേശത്താണ് ആദ്യഘട്ട ഖനനം

വിദേശകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം

കേരളത്തിന് സമീപം കടലില്‍ 74.5 കോടി ടണ്‍ മണല്‍ശേഖരമുണ്ടെന്ന് കണ്ടെത്തി

സെപ്റ്റംബര്‍ എട്ടിനകം

യോഗ്യരായ കമ്പനികളെ ഓഗസ്റ്റ് 21-നും സെപ്റ്റംബര്‍ രണ്ടിനുമിടയ്ക്ക് തിരഞ്ഞെടുക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. തിരഞ്ഞെടുത്ത കമ്പനിയെ സെപ്റ്റംബര്‍ എട്ടിനകം പ്രഖ്യാപിക്കും.

Content Highlights: central government`s Sea sand mining tender, citing environmental concerns. No bidders for Kera