ജിതന്‍ റാം മഞ്ജി മഹാസഖ്യം വിട്ടു; എന്‍ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Photo: PTI
Photo: PTI

പട്ന: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-സെക്കുലര്‍ (എച്ച്.എ.എം.-എസ്.) അധ്യക്ഷനുമായ ജിതന്‍ റാം മഞ്ജി മഹാസഖ്യം വിട്ടു. എന്‍.ഡി.എയിലേക്ക് മടങ്ങാനായാണ് പാര്‍ട്ടി മഹാസഖ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എന്‍.ഡി.എയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച നടത്തും. ഭാവി നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി ജിതന്‍ റാം മഞ്ജിയെ ചുമതലപ്പെടുത്തിയതായി പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു.

എച്ച്.എ.എം.-എസ്ജെഡിയുമായി ലയിക്കുകയോ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുകയോ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയം നിറയെ സാധ്യതകളും സാധ്യതകളും നിറഞ്ഞതാണെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

2015-ലാണ് മഞ്ജി ജെ.ഡി.യു. വിട്ടിറങ്ങി പുതിയപാര്‍ട്ടി പ്രഖ്യാപിച്ചത്. അക്കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി കൈകോര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് എന്‍.ഡി.എ. വിട്ട മഞ്ജി കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും അടങ്ങുന്ന മഹാസഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു. 

Content Highlights: Jitan Ram Manjhi-led HAM-S exits Grand Alliance ahead of Bihar assembly polls

Content Highlights: