വ്യാപാരക്കരാർ രാജ്യത്തിന് കരുത്താകും, സഹകരണംവഴി ആഗോളക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ കഴിയും – മോദി

#ന്യൂസ് ഡെസ്ക്ക്
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ (ഇടത്), യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ (വലത്) എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ - പിടിഐ
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ (ഇടത്), യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ (വലത്) എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | ഫോട്ടോ - പിടിഐ

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറാണ് ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ (ഞായറാഴ്ച) യൂറോപ്യൻ യൂണിയൻ നേതാക്കൾ ആദ്യമായി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ചരിത്രനിമിഷമായിരുന്നു. രണ്ട് പ്രധാന ജനാധിപത്യ ശക്തികൾ അവരുടെ ബന്ധത്തിൽ നിർണായക അധ്യായം കൂട്ടിച്ചേർക്കുന്ന മറ്റൊരു നിമിഷമാണ് ഇന്നെന്നും സ്വതന്ത്ര വ്യാപാരക്കരാറിനെ ചൂണ്ടി പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദിയുടെ പരാമർശം.

യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും യൂറോപ്യൻ യൂണിയനും അവരുടെ ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, സാമ്പത്തിക സമന്വയം, ജനങ്ങളോടുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായി ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുകയാണ്. ഇരു കക്ഷികൾക്കുമിടയിലുള്ള വ്യാപാരം 180 ബില്യൺ യൂറോ ആണെന്നും മോദി പറഞ്ഞു.

കരാർ നിക്ഷേപം വർധിപ്പിക്കുകയും പുതിയ നവീകരണ പങ്കാളിത്തങ്ങൾ രൂപവത്കരിക്കുകയും ആഗോള തലത്തിൽ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ലോകക്രമത്തിൽ വലിയ തോതിലുള്ള അസ്വസ്ഥതകൾ നിലനിൽക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ കരുത്തും സ്ഥിരതയും നൽകും. യുക്രൈൻ, പശ്ചിമേഷ്യ, ഇന്തോ-പസഫിക് മേഖല എന്നിവയുൾപ്പെടെ വിവിധ ആഗോള വിഷയങ്ങളെക്കുറിച്ച് ഇന്ന് വിശദമായി ചർച്ച നടത്തി. ബഹുരാഷ്ട്ര വാദത്തോടുള്ള ആദരവും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതും ഞങ്ങളുടെ സംയുക്ത മുൻഗണനയാണെന്നും മോദി പറഞ്ഞു.

Content Highlights: India-EU Free Trade Deal: A Landmark Agreement for Global Stability