സ്വന്തം ജീവന്‍ വെടിഞ്ഞും ജനങ്ങളുടെ ജീവന്‍ രക്ഷിച്ചു; ധീരതയ്ക്ക് ശൗര്യചക്ര നല്‍കി രാജ്യത്തിന്റെ ആദരം

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടം വലിയൊരു ദുരന്തമാകുന്നത് ഒഴിവാക്കാൻ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മേജര്‍ മുസ്തഫ ബോഹ്‌റയ്ക്കും മേജര്‍ വികാസ് ഭാംഭുവിനും ധീരതയ്ക്കുള്ള പുരസ്‌കാരം. ഇരുവരുടെയും ധൈര്യവും സ്ഥൈര്യവും അര്‍പ്പണബോധവും പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്ര പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ആര്‍മി പൈലറ്റുമാരായ മേജര്‍ മുസ്തഫയും മേജര്‍ വികാസും ഹെലിക്കോപ്ടര്‍ യാത്ര നടത്തുന്നതിനിടെ അരുണാചല്‍ പ്രദേശിലെ ജനവാസമേഖലയില്‍വെച്ച് കോപ്ടറിന് തീപിടിച്ചു. 2022 ഒക്ടോബറിലായിരുന്നു സംഭവം. കോപ്ടര്‍ ജനവാസമേഖലയില്‍ പതിക്കുന്നത് ഒഴിവാക്കി ആളൊഴിഞ്ഞ ഇടത്ത് ഇടിച്ചിറക്കുകയായിരുന്നു ഇരുവരും. അപകടത്തില്‍ ഇരുവരും മരിച്ചു. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചും ജനങ്ങളുടെ ജീവന്‍ രക്ഷിച്ച ആ ധീരതയെയാണ് രാജ്യം ആദരിച്ചത്. രാജസ്ഥാന്‍ സ്വദേശികളാണ് ഇരുവരും.
ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ ദാസ് (പി.), (സി.ആര്‍.പി.എഫ്.), ഹെഡ് കോണ്‍സ്റ്റബിള്‍ രാജ് കുമാര്‍ യാദവ് (പി.), (സി.ആര്‍.പി.എഫ്.), കോണ്‍സ്റ്റബിള്‍ ബാലു രാഭ (പി.), (സി.ആര്‍.പി.എഫ്.), കോണ്‍സ്റ്റബിള്‍ സഭ റോയ് (പി.), (സി.ആര്‍.പി.എഫ്.) എന്നിവരാണ് കീര്‍ത്തിചക്ര പുരസ്‌കാരം നേടിയത്.
മേജര്‍മാരായ മുസ്തഫ, വികാസ് എന്നിവര്‍ക്കു പുറമേ മേജര്‍ വിജയ് വര്‍മ, സച്ചിന്‍ നേഗി, രാജേന്ദ്രപ്രസാദ്, രവീന്ദര്‍ സിങ് റാവത്ത്, ഹവില്‍ദാര്‍ വിവേക് സിങ് തോമര്‍, നായിക് ഭീം സിങ്, റൈഫിള്‍മാന്‍ കുല്‍ഭൂഷന്‍ മന്ദ, സൈഫുല്ല ഖാദിരി, കോണ്‍സ്റ്റബിള്‍ മുകേഷ് കുമാര്‍ എന്നിവര്‍ ശൗര്യചക്ര പുരസ്‌കാരവും നേടി.
Content Highlights: gallantry awards, major mustafa bohara and major vikas bhambhu