തോക്ക്‌ കണ്ടെത്തിയതിന് ചെലവ് 7.5 കോടി; മുങ്ങല്‍ വിദഗ്ധര്‍ നീക്കിയത് കടലില്‍ 40 അടി മണ്ണ്

-
-

ന്യൂഡല്‍ഹി: യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ നരേന്ദ്ര ധാബോല്‍ക്കറെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് നീണ്ട തിരച്ചിലിനൊടുവില്‍ കടലിനടിയില്‍ നിന്നും കണ്ടെത്തി. കടലിനടിയില്‍ 40 അടിയോളം മണ്ണ് നീക്കം ചെയ്താണ് തോക്ക് കണ്ടെത്തിയത്. ഈ തോക്ക് ദബോല്‍ക്കര്‍ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകും. 

കൊലപാതകം അന്വേഷിക്കുന്ന സിബിഐയുടെ ആവശ്യപ്രകാരം ദുബായ് ആസ്ഥാനമായുള്ള എന്‍വിടെക് മറൈന്‍ കണ്‍സള്‍ട്ടന്‍സ് ആണ് തോക്ക് കണ്ടെടുത്തത്. നൂതന സാങ്കേതിക വിദ്യയും നോര്‍വീജിയന്‍ ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്. ഉക്രൈനില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദ്ധരും ദൗത്യത്തില്‍ പങ്കെടുത്തു. 7.5 കോടി രൂപയാണ് തിരച്ചിലിന് ചെലവായത്. ഈ തുക കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ വഹിക്കും. 

ദബോല്‍ക്കറെ കൂടാതെ ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരും സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

2013 ആഗസ്റ്റ് 20 ന് പൂനെയില്‍ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ സനാതന്‍ സന്‍സ്താ അംഗങ്ങളുടെ വെടിയേറ്റാണ് ദാബോല്‍ക്കർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ കേസില്‍ അന്വേഷണം നടന്നുവരുകയാണ്

കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, പന്‍സാരെ എന്നിവരുടെ കൊലപാതക കേസും കര്‍ണാടക പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്. 

ബാലിസ്റ്റിക് പരിശോധനയ്ക്കായി കണ്ടെടുത്ത തോക്ക് അയയ്ക്കും. ദാബോല്‍ക്കറുടെ കൊലപാതകത്തിലാണോ അതോ മറ്റേതെങ്കിലും കേസിലാണോ ഈ തോക്ക്  ഉപയോഗിച്ചതെന്ന് ഇതോടെ വ്യക്തമാകും. 

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നാല് കേസുകളിലും സമാനമായ രീതിയിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 

കൊലപാതകത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ സനാതന്‍ സന്‍സ്ഥാ അംഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം കടലില്‍ എറിഞ്ഞതായി ദാബോല്‍ക്കര്‍ കേസിലെ ആരോപണവിധേയനായ ശരദ് കലാസ്‌കര്‍ മൊഴി നല്‍കിയിരുന്നു. 

Content Highlight: Dabholkar murder case:  gun recover from seabed

Content Highlights: