വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നു, പ്രക്ഷോഭകർ അറസ്റ്റ് ചെയ്യപ്പെടുന്നു; കേന്ദ്രത്തിനെതിരെ CJP

ന്യൂഡൽഹി: രാജ്യവ്യാപകമായി നടത്തിവന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ട് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതായി വരുന്ന റിപ്പോർട്ടുകൾ അതീവ ഗൗരവകരമാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബിജെപി അല്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്ന് പാർട്ടി ആരോപിച്ചു. ജെ.പി. നഡ്ഡയും ഡോ. ജിതേന്ദ്ര സിങും തങ്ങൾക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കണമെന്നും തടവിലാക്കിയവരെ ഉടൻ വിട്ടയക്കണമെന്നും സിജെപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രക്ഷോഭകർക്കെതിരെ എടുത്തിട്ടുള്ള എഫ്ഐആറുകൾ പിൻവലിക്കണമെന്നും യാതൊരുവിധ പ്രതികാര നടപടികളും പാടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടു. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും രാജ്യത്തുടനീളമുള്ള പ്രതിഷേധക്കാർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റിലായവർക്ക് എല്ലാവിധ നിയമസഹായവും നൽകാൻ പാർട്ടിയുടെ നിയമവിഭാഗം സജ്ജമാണെന്നും സിജെപി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ അഭിഭാഷകരുമായി ഏകോപനം നടത്തി ആദ്യദിവസം മുതൽ തന്നെ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്ന് പാർട്ടി വക്താക്കൾ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ കൂടെയുണ്ടാകുമെന്നും യുവാക്കളോട് തളരരുതെന്നും സൗരവ് ദാസ് പറഞ്ഞു.
സർക്കാർ നൽകിയ ഉറപ്പുകൾ വിശ്വസിച്ച് നല്ല ഉദ്ദേശ്യത്തോടെയാണ് രാജ്യവ്യാപകമായ പ്രക്ഷോഭം നിർത്തിവെക്കാൻ തങ്ങൾ തീരുമാനിച്ചതെന്ന് സിജെപി വ്യക്തമാക്കി. എന്നാൽ ആ ഉറപ്പുകളിൽ നിന്നുള്ള ഏതൊരു മാറ്റവും കോക്രോച്ച് ജനതാ പാർട്ടിയോട് മാത്രമല്ല, മറിച്ച് സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായ ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായിരിക്കുമെന്നും സിജെപി പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം സമർപ്പിക്കാൻ നൽകിയിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. തടവിലാക്കപ്പെട്ട എല്ലാവരെയും വിട്ടയക്കണമെന്നും എഫ്ഐആറുകൾ പിൻവലിക്കണമെന്നുമാണ് പാർട്ടിയുടെ പ്രധാന ആവശ്യം. വെറുതെ വാഗ്ദാനങ്ങൾ നൽകുന്നതിലല്ല, മറിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലാണ് ഒരു സർക്കാരിന്റെ വിശ്വാസ്യത അടങ്ങിയിരിക്കുന്നതെന്ന് സിജെപി കേന്ദ്രത്തെ ഓർമ്മിപ്പിച്ചു.
നിലവിലെ സാഹചര്യങ്ങൾ പാർട്ടി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര സർക്കാരിൽ നിന്നും എൻഡിഎ സംസ്ഥാന സർക്കാരുകളിൽ നിന്നും ഉത്തരവാദിത്തപരമായ സമീപനം പ്രതീക്ഷിക്കുന്നതായും സിജെപി നേതൃത്വം അറിയിച്ചു. തടവിലാക്കപ്പെട്ടവരുടെ മോചനവും എഫ്ഐആറുകൾ പിൻവലിക്കലും അടിയന്തരമായി നടന്നില്ലെങ്കിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അടുത്ത ഘട്ട നടപടികളിലേക്ക് നീങ്ങാൻ തങ്ങൾ നിർബന്ധിതരാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
🚨STATEMENT
We are deeply concerned by multiple reports reaching us of students and other protestors being targeted, detained, or arrested by various state agencies, particularly in Assam, West Bengal, and Bihar.
The Cockroach Janta Party had called off its nationwide protest…— Saurav Das (@SauravDassss) July 27, 2026
Content Highlights: Cockroach Janta Party demands immediate release of detained protestors in Assam, West Bengal, and Bihar.