പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തെ വിലക്ക് വേണം; ആവശ്യമുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പാർട്ടി മാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും 20 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പാർട്ടി മാറി മത്സരിക്കുന്ന ജനപ്രതിനിധികൾക്ക് 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നിർദേശത്തെ പിന്തുണച്ചുകൊണ്ടാണ് സി.ജെ.പി തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചത്.
ജനപ്രതിനിധികൾ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറുന്നതും പൊതുപദവികൾ വഹിക്കുന്നതും തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയും കോ-കൺവീനർ സൗരവ് ദാസും വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്നതിനായി ജനപ്രതിനിധികൾക്ക് കോടികൾ നൽകുന്നതും പാർട്ടി മാറ്റുന്നതും രാജ്യത്തോടുള്ള വഞ്ചനയാണെന്ന് സൗരവ് ദാസ് ആരോപിച്ചു.
നിലവിലുള്ള കൂറുമാറ്റ നിരോധന നിയമം കാലഹരണപ്പെട്ടതാണെന്നും ഭരണകക്ഷി തങ്ങളുടെ അധികാരമോഹത്തിനായി ഇത് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വഞ്ചനകൾ ഇനി നടക്കാൻ പാടില്ലെന്നും യുവതലമുറ ഇതിൽ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Cockroach Janata Party (CJP) demands a 20-year ban for MPs and MLAs changing parties post-election., Supports senior advocate Kapil Sibal's earlier proposal of a 10-year ban., CJP founders Abhijit Dipke and Sourav Das call floor-crossing a betrayal of the nation., Current anti-defection laws are criticized as outdated and misused by ruling parties.