ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

സി. സദാനന്ദൻ, 2016-ൽ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ | Photo: Mathrubhumi, PTI
സി. സദാനന്ദൻ, 2016-ൽ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ | Photo: Mathrubhumi, PTI

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള  ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്. ഇദ്ദേഹം ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി  ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍. ഇക്കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ഈ സ്ഥാനത്തെത്തിയത്. 

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

സി. സദാനന്ദനെ കൂടാതെ അഭിഭാഷകന്‍ ഉജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. വിവിധ മേഖലയിലെ പ്രാവീണ്യവും അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.

Content Highlights: bjp vice president c sadanandan nominated to rajyasabha