ആന്ധ്രയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായി റിപ്പോർട്ട്. ഏകാദശി ദിനത്തിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി കാസിബുഗ്ഗ പോലീസ് അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ആളപായത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.
'ദാരുണമായ സംഭവത്തിൽ ഭക്തർ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,' എന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
Content Highlights: Tragic stampede at Srikakulam temple during Ekadashi celebrations results in multiple deaths