അമിത് ഷായുടെ പഞ്ചാബ് സന്ദർശനവും രാഘവ് ഛദ്ദയുടെ കൂടുമാറ്റവും; എഎപി നേതാക്കളുടെ തീരുമാനം ആസൂത്രിതമോ?

ന്യൂഡൽഹി: പ്രമുഖ എഎപി നേതാവായിരുന്ന രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിൽ ചേർന്നത് പെട്ടെന്നുണ്ടായ തീരുമാനമല്ലെന്ന് റിപ്പോർട്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും രാഘവ് ഛദ്ദയെ പദവികളിൽനിന്ന് നീക്കിയതുമാണ് ഈ രാഷ്ട്രീയ നീക്കത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെള്ളിയാഴ്ച നടന്ന നാടകീയമായ പാർട്ടി മാറ്റത്തിന് പിന്നിൽ ആസൂത്രണം ഉണ്ടായിരുന്നു. 2024 മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിൽ നടത്തിയ സന്ദർശനവേളയിലാണ് കൂടുമാറ്റത്തിന്റെ പദ്ധതികൾ രൂപപ്പെട്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2024 മുതൽ തന്നെ എഎപിക്കുള്ളിൽ ആഭ്യന്തര കലഹങ്ങൾ നിലനിന്നിരുന്നു. ഈ മാസം ഏപ്രിൽ രണ്ടിന് രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയത് ഭിന്നതയുടെ ആഴം വർദ്ധിപ്പിച്ചു. ചെറിയ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാരോപിച്ചാണ് പാർട്ടി അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റിയത്.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ സാന്നിധ്യത്തിലാണ് രാഘവ് ഛദ്ദ, സന്ദീപ് പാഠക്, അശോക് മിത്തൽ എന്നിവർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. പിന്നാലെ ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എഎപി വിടുന്നതായി അറിയിക്കുകയായിരുന്നു. എഎപി നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളിൽ പാർട്ടിയിലെ വിശ്വസ്തർക്കുപോലും വിശ്വാസം നഷ്ടപ്പെട്ടതാണ് ഇത്തരമൊരു മാറ്റത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, 2024 മാർച്ച് 14-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിലെ മോഗയിൽ നടത്തിയ 'ബദ്‌ലാവ് റാലി' (Badlav Rally) സമയത്താണ് അതൃപ്തരായ എഎപി എംപിമാരെ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ബിജെപി കൈക്കൊണ്ടതെന്നാണ് സ്രോതസുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഛദ്ദയുടെ നേതൃത്വത്തിൽ നടന്ന ഈ നീക്കം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
പാർട്ടി വിട്ടുപോയവരെ രൂക്ഷമായ ഭാഷയിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിമർശിച്ചത്. കൂറുമാറിയവർക്ക് ജനപിന്തുണയില്ലെന്നും പഞ്ചാബിലെ വോട്ടർമാർ രാഷ്ട്രീയ വഞ്ചനയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും മൻ ആരോപിച്ചു.
'ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവപ്പൊടി, ചുവന്ന മുളക്, കുരുമുളക്, മല്ലിയില - ഈ 7 സാധനങ്ങളും ചേരുമ്പോൾ കറിക്ക് നല്ല രുചി ലഭിക്കും, എന്നാൽ അവയ്ക്ക് മാത്രമായി ഒരു 'കറി' ആകാൻ കഴിയില്ല. പാർട്ടി ഏതൊരു വ്യക്തിയേക്കാളും വലുതാണ്. വിട്ടുപോയവർ പഞ്ചാബിനെ പ്രതിനിധീകരിക്കുന്നില്ല. അവർ ജനങ്ങളുടെമേൽ അത്രയധികം സ്വാധീനമുള്ള നേതാക്കളായിരുന്നില്ല.' അദ്ദേഹം പറഞ്ഞു.
'രാഘവ് ഛദ്ദയെപ്പോലെയുള്ളവർ തെളിയിക്കുന്നത് കെജ്‌രിവാളിന്റെ കാഴ്ചപ്പാടിൽ ഉള്ളിലുള്ളവർക്കുപോലും വിശ്വാസം നഷ്ടപ്പെട്ടു എന്നാണ്.' പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ് അഭിപ്രായപ്പെട്ടു. അതേസമയം, പഞ്ചാബിലെ വോട്ടർമാർ 'ഗദ്ദാറുകളെ' (ചതിയന്മാരെ) ഇഷ്ടപ്പെടുന്നവരല്ലെന്നും ഈ നീക്കം എഎപിക്ക് ഗുണം ചെയ്‌തേക്കാമെന്നും ഒരു എഎപി എംപി നിരീക്ഷിച്ചു.
'പഞ്ചാബിൽ ബിജെപിക്ക് അടിത്തറയില്ല. അതിനാൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഞങ്ങളുടെ പാർട്ടിയെ തകർക്കാനാണ് അവർ ശ്രമിക്കുന്നത്.' അദ്ദേഹം ആരോപിച്ചു. പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കാൻ അപേക്ഷ നൽകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് അറിയിച്ചു. അതേസമയം, രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ഈ മാറ്റം പഞ്ചാബിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളെ എങ്ങനെ ബാധിക്കുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.
Content Highlights: Raghav Chadha and 7 AAP MPs officially joined the BJP in April 2026. The political move was reportedly planned during Amit Shah's March 2024 'Badlav Rally'. Internal dissatisfaction and the removal of Chadha as Deputy Leader triggered the defection. Bhagwant Mann criticized the defectors, labeling the move as political betrayal. The shift raises significant questions about the future of AAP in Punjab.