ഭീകരരുടെ ബോംബാക്രമണ വിവരംഇനി ഒറ്റ ഡേറ്റാബേസിൽ; അമിത് ഷാ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ ഭീകര ബോംബാക്രമണങ്ങളുടെ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് സൂക്ഷിക്കുകയും അന്വേഷണ ഏജൻസികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്ന ‘ഒരു രാജ്യം ഒരു ഡേറ്റ’ സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.
ബോംബാക്രമണങ്ങൾ തമ്മിലുള്ള സാമ്യം കണ്ടെത്താനും പിന്നിലുള്ളവരെ തിരിച്ചറിയാനുമുള്ള നിർമിതബുദ്ധി സാങ്കേതികവിദ്യയിലധിഷ്ഠിതമായ നാഷണൽ ഡിജിറ്റൽ ഐഇഡി ഡേറ്റ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമിനാണ് (എൻഐഡിഎംഎസ്) തുടക്കംകുറിച്ചത്. ദേശീയ സുരക്ഷാസേന (എൻഎസ്ജി) വികസിപ്പിച്ചെടുത്ത സംവിധാനം ഭീകരവാദത്തിനെതിരായ അടുത്ത തലമുറ സുരക്ഷാകവചമായി പ്രവർത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ഹരിയാണ മനേസറിലെ എൻഎസ്ജി ആസ്ഥാനത്തുനടന്ന ഉദ്ഘാടനച്ചടങ്ങിനെ ആഭ്യന്തരമന്ത്രി ഓൺലൈനിലൂടെയാണ് അഭിസംബോധന ചെയ്തത്. ഗാന്ധിനഗറിലെ രാഷ്ട്രീയരക്ഷാ സർവകലാശാല, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ4സി) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
നിർമിതബുദ്ധിയും മെഷീൻ ലേണിങ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് എല്ലാതരത്തിലുള്ള ബോംബ് സ്ഫോടനങ്ങളും കൃത്യതയോടെ പഠിക്കാനാകുന്ന സംവിധാനമാണിത്. രാജ്യത്തെ എണ്ണൂറോളം അന്വേഷണ സംവിധാനങ്ങൾക്കാണ് ഇതിലെ വിവരങ്ങൾ നേരിട്ട് ലഭിക്കുക.
പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിൽ 26 ‘സൗഹൃദരാജ്യങ്ങളെ’ സമീപിച്ചെങ്കിലും അവിടെയൊന്നും ഇത്തരമൊരു സംവിധാനം നിലവിലില്ലായിരുന്നെന്നും എൻഎസ്ജി ഡയറക്ടർ ജനറൽ ബ്രിഘു ശ്രീനിവാസൻ പറഞ്ഞു. 2000-ത്തിലാണ് ഇത്തരമൊരു ഡേറ്റാബേസ് തുടങ്ങുന്നത്.
1999 മുതൽ രാജ്യത്തുനടന്ന എല്ലാ ബോംബ് സ്ഫോടനങ്ങളും ഡേറ്റാബേസിലുണ്ടെങ്കിലും എല്ലാ അന്വേഷണസംവിധാനങ്ങളും ക്രോഡീകരിച്ച് വിവരം നൽകുന്ന സംവിധാനം ഉണ്ടായിരുന്നില്ല.
Content Highlights: Amit Shah inaugurates National IED data management system