2016 നും 2020നുമിടെ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നത് 170ഓളം എംഎല്‍എമാര്‍

Representative image:AFP
Representative image:AFP

ന്യൂഡല്‍ഹി: 2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ക്കിടെ കോണ്‍ഗ്രസ് വിട്ട് മറ്റുപര്‍ട്ടികളില്‍ ചേര്‍ന്നത് 170 ഓളം എംഎല്‍എമാര്‍. എന്നാല്‍, ഈ കാലയളവില്‍ ബിജെപി വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് 18 എംഎല്‍എമാര്‍ മാത്രം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

2016നും 2020നുമിടെ വീണ്ടും മത്സരിച്ച 405 എംഎല്‍എമാരില്‍ 182 പേര്‍ വിവിധ പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 38 പേര്‍ വിവിധ പാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസിലെത്തി. 25 പേര്‍ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) യില്‍ ചേര്‍ന്നുവെന്നും എഡിആര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ അഞ്ച് ലോക്‌സഭാംഗങ്ങള്‍ ബിജെപിവിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഏഴ് രാജ്യസഭാംഗങ്ങളാണ് പാര്‍ട്ടിവിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2016 നും 2020 നുമിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ക്കിടെയാണ് 170 ഓളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നത്. ഈ കാലയളവില്‍ 18 എംഎല്‍എമാര്‍ ബിജെപിവിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മധ്യപ്രദേശ്, മണിപ്പുര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അടുത്തിടെ എംഎല്‍എമാരുടെ കാലുമാറ്റത്തെ തുടര്‍ന്ന് നിലംപതിച്ചകാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2016 നും 2020 നുമിടെ വീണ്ടും മത്സരിച്ച 16 രാജ്യസഭാംഗങ്ങളില്‍ പത്തുപേര്‍ വിവിധ പാര്‍ട്ടികള്‍വിട്ട് ബിജെപിയിലെത്തി. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ വിവിധ പാര്‍ട്ടികള്‍വിട്ട 12 ലോക്‌സഭാംഗങ്ങളില്‍ അഞ്ചുപേര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികള്‍വിട്ട് തിരഞ്ഞെടുപ്പുകളില്‍ വീണ്ടും മത്സരിച്ച 433 എംപിമാരുടെയും എംഎല്‍എമാരുടെയും സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചും എഡിആറും ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Content Highlights: 170 MLAs left Congress to join other parties during elections held between 2016-2020: ADR

Content Highlights: