വൃദ്ധസദനങ്ങൾ ഇനി സ്‌നേഹാലയം; ഉത്തരവിറക്കി സർക്കാർ, ബോധവൽകരണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | വര: ബിജു പി.ആർ., മാതൃഭൂമി
പ്രതീകാത്മകചിത്രം | വര: ബിജു പി.ആർ., മാതൃഭൂമി

കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്‌നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തി. വൃദ്ധസദനം എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കാൻ ബോധവൽക്കരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു.

നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ വൃദ്ധസദനം എന്ന പേര് മാറ്റി സ്‌നേഹാലയം എന്നാക്കുന്നതിന് ഭരണപരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ നിർദ്ദേശിച്ചു.

വൃദ്ധർ എന്ന പേര് മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധം ഉണ്ടാക്കുന്ന സാഹചര്യത്തിൽ വർധിക്കുന്ന വയോജന ജനസംഖ്യ പരിഗണിച്ച് വൃദ്ധസദനം എന്ന പേര് മാറ്റി മുതിർന്ന പൗരന്മാരുടെ ഭവനം എന്ന് പുനർനാമകരണം ചെയ്യണമെന്ന പരാതിയിലാണ് ഉത്തരവ്. അടിയന്തര നടപടി സ്വീകരിക്കാൻ കമ്മീഷൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം 2024 ഡിസംബർ രണ്ടിന് വൃദ്ധസദനത്തിന്റെ പേര് സ്‌നേഹാലയം എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്പോഴും വ്യദ്ധസദനം എന്നാണ് ഉപയോഗിക്കുന്നത്.പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.

Content Highlights: Official renaming of old age homes to 'Snehalam' as per government order 247/2024/SJD., Human Rights Commission mandates usage of the new name in all official documents and public signage., Initiative aims to remove social stigma associated with the term 'Vruddhasadanam'., Social Justice Department directed to implement changes across all platforms.